മെയ് 22 – 24 തീയതികളിൽ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിൽനിന്ന്
പലസ‍്തീനിലെ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. വെടിനിർത്തലുണ്ടായിട്ടും ഗാസയിലെ സ്ഥിതി തെല്ലും പ്രതീക്ഷ നൽകുന്നതല്ല. പലസ്തീൻകാരായ തടവുകാർക്ക് മരണശിക്ഷ അനുവദിക്കുന്ന ഒരു നിയമം ഇസ്രയേൽ കൊണ്ടുവന്നിരിക്കുന്നു. യാതൊരു ശിക്ഷാഭയവുമില്ലാതെ ഇസ്രയേൽ സെെന്യം ഗാസയിൽ പലസ്തീൻകാരെ കൊന്നൊടുക്കുകയാണ്. അവശേഷിക്കുന്ന സ്കൂളുകളും ആശുപത്രികളുമെല്ലാം ബോംബിട്ട് തകർക്കുകയാണ്. ദാരിദ്ര്യവും പോഷകാഹാരക്കുറവും പട്ടിണിയും നടമാടുകയാണവിടെ; കാരണം ഗാസയിലേക്കെത്തുന്ന സഹായത്തിനുമേൽ ഇപ്പോൾ ഇസ്രയേൽ നിയന്ത്രണമേർപ്പെടുത്തുന്നു. ഭക്ഷണ ദൗർലഭ്യത്തിന്റെ ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത് ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ശിശുക്കളുമാണ്.
പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സെെന്യം ആഴ്ചയിൽ ഒരു കുട്ടിയെ വീതം കൊലപ്പെടുത്തുന്നു. ഇസ്രയേലി കുടിയേറ്റക്കാർക്ക് സൗകര്യമൊരുക്കാനായി വെസ്റ്റ് ബാങ്കിലെ പലസ്തീൻകാരുടെ ഉടമസ്ഥതയിലുള്ള വീടുകളും കൃഷിഭൂമിയും മറ്റു സ്വത്തുവകകളും നശിപ്പിക്കുന്നത് നിർബാധം തുടരുകയാണ്.
ഗാസയിൽ വിതരണം ചെയ്യുന്നതിന് ചെറുകപ്പലുകളിൽ ഭക്ഷണസാധനങ്ങളുമായെത്തുന്ന സമാധാന പ്രവർത്തകരെ ഇസ്രയേൽ നിയമവിരുദ്ധമായി തടവിലാക്കുകയാണ്. സഹായവുമായെത്തുന്ന കപ്പലുകൾ ഇസ്രയേൽ സെെന്യം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽവെച്ച് തട്ടിയെടുക്കുകയും ഭക്ഷ്യസാധനങ്ങളും മറ്റും വിതരണം ചെയ്യപ്പെടാതെ തടയുകയുമാണ്. അന്താരാഷ്ട്ര സമ്മർദം ശക്തമായതിനെ തുടർന്നു മാത്രമാണ് സമാധാന പ്രവർത്തകരെ ഇസ്രയേൽ മോചിപ്പിച്ചത്.
***** ******
ഇറാനുനേരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കയിലും ആസ്ട്രേലിയയിലും ഉൾപ്പെടെ വമ്പിച്ച യുദ്ധവിരുദ്ധ റാലികൾ നടന്നു. മെയ് മാസത്തിൽ, ഗാസയിലേക്കുള്ള ഭക്ഷ്യ സഹായവുമായി പോയ, 40തിലേറെ രാജ്യങ്ങളിൽനിന്നുള്ള 400ലധികം ആക്ടിവിസ്റ്റുകൾ ഉൾപ്പെടുന്ന കപ്പൽ സംഘം ഇസ്രയേലിന്റെ ഉപരോധം പൊളിക്കാനും ഗാസയിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യാനും ശ്രമിച്ചു. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽവെച്ച് ഇസ്രയേൽ സേന ഈ കപ്പൽവ്യൂഹത്തെ തടഞ്ഞത് യൂറോപ്പിലും ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലും പ്രതിഷേധത്തിനിടയാക്കി. ലിയൊ പതിനാലാമൻ മാർപ്പാപ്പയുടെ സമാധാനാഹ്വാനം ലോകത്തെല്ലായിടത്തും യുദ്ധവിരുദ്ധ പ്രക്ഷോഭം വ്യാപിക്കാനിടയാക്കി. l



