Wednesday, March 4, 2026

ad

Homeപ്രതികരണംസാക്ഷാത്കരിക്കപ്പെട്ടത് മറ്റൊരു സുന്ദരവാഗ്ദാനം

സാക്ഷാത്കരിക്കപ്പെട്ടത് മറ്റൊരു സുന്ദരവാഗ്ദാനം

പിണറായി വിജയൻ

2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ലഭിച്ച അവസരത്തിൽ മുന്നോട്ടുവച്ച വാഗ്ദാനമായിരുന്നു ലൈഫ് മിഷൻ മുഖേന അഞ്ചു ലക്ഷം വീടുകൾ ലഭ്യമാക്കും എന്നത്. അതാണിപ്പോൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.
ലൈഫ് മിഷൻ മുഖേന ഇതുവരെ 6,04,046 കുടുംബങ്ങൾക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിച്ചു. ഇതിൽ 5,00,364 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.

എൽഡിഎഫ് സർക്കാർ ജനോപകാരപ്രദമായ പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, നടപ്പാക്കുകയും ചെയ്യുമെന്നത് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ നേട്ടം. ഇവിടെ തീരുന്നില്ല. ലക്ഷ്യത്തിലെത്തുക മാത്രമല്ല, ലക്ഷ്യത്തിനപ്പുറം കടന്നുനിൽക്കുക കൂടി ചെയ്യുമെന്നും തെളിയിക്കുകയാണ് നമ്മൾ.

ഇന്ന് കേരളത്തിലെ അഞ്ചു ലക്ഷം കുടുംബങ്ങളിലെ അംഗങ്ങളുടെ മുഖത്ത് വീടുള്ളതിന്റെ സന്തോഷം കാണാൻ കഴിയും. അവരെല്ലാവരും ഒരു കാലത്ത് വല്ലാതെ വിഷമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം തങ്ങളുടെ ജീവിത ഘട്ടത്തിൽ പൂർത്തിയാകാതെ പോകുമോ എന്നായിരുന്നു അവരുടെയെല്ലാം ആശങ്ക. എന്നാൽ അതുണ്ടാകില്ല എന്നുറപ്പു നൽകാൻ ഒരു സർക്കാർ ഇവിടെയുണ്ടായി.

2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തിയപ്പോൾ നാല് മിഷനുകൾക്കാണ് രൂപം നൽകിയത്. പൊതുവിദ്യാഭ്യാസ യജ്ഞം, ആരോഗ്യ മേഖലയ്ക്കായുള്ള ആർദ്രം മിഷൻ, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിതകേരളം മിഷൻ, പിന്നെ ലൈഫ് മിഷൻ. അവയെല്ലാംതന്നെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞു.

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി. ആരോഗ്യ സേവനങ്ങൾ സാർവത്രികമായി. പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യനിർമാർജനത്തിലും നമ്മൾ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടി. ലൈഫ് മിഷൻ മുഖേനയും ഇപ്പോൾ 5 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കിയിരിക്കുന്നു. ഒരു കുടുംബത്തിൽ നാലു പേരു എന്ന കണക്കിൽ നോക്കിയാൽ 20 ലക്ഷം മനുഷ്യർ ഇന്ന് സ്വന്തം കിടപ്പാടത്തിൽ അന്തിയുറങ്ങുകയാണ്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം സംഭവിച്ച കാര്യമാണ്.

ലക്ഷക്കണക്കിനു മുഖങ്ങളിലും മനസ്സുകളിലും പടരുന്ന ഈ സന്തോഷത്തെ തുടക്കത്തിലേ ഞെരിച്ചുകളയാൻ ലൈഫ് പദ്ധതിയെത്തന്നെ കേസിൽ കുരുക്കി തകർക്കാൻ ശ്രമിച്ചവരുണ്ട്. ഏതു നല്ല കാര്യത്തെയും ഏതറ്റംവരെ പോയി എതിർക്കുന്നവരാണവർ.

പദ്ധതിയെ പൊളിക്കാനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിച്ചു. അത് നടപ്പാകില്ല എന്നു കണ്ടപ്പോൾ തങ്ങൾ അധികാരത്തിൽ വന്നാൽ പദ്ധതി നിർത്തലാക്കുമെന്ന് യു ഡി എഫ് നേതാക്കൾ പ്രഖ്യാപിച്ചു. എന്തായാലും യു ഡി എഫിനെ അധികാരത്തിൽ കൊണ്ടുവരാതിരിക്കാനുള്ള ജാഗ്രത കേരളജനത കാണിച്ചു.

ലൈഫ് പദ്ധതിക്കായി നാളിതുവരെ 21,000 കോടിയോളം രൂപയാണ് ചെലവഴിച്ചത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം ഏതാണ്ട് 18,500 കോടി രൂപയാണ്. കേന്ദ്ര ഭവന നിർമ്മാണ പദ്ധതികളുടെ ഫണ്ടായി ലഭിച്ചത് 2,400 കോടിയോളം രൂപ മാത്രമാണ്.

അതായത്, ആകെ പദ്ധതി വിഹിതത്തിന്റെ ഏതാണ്ട് 10 ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ ലഭ്യമാക്കിയത്. എന്നിട്ടു പദ്ധതി തങ്ങളുടേതാണെന്ന് വീമ്പുപറയുകയാണ് ബിജെപി ചെയ്യുന്നത്. പദ്ധതിവിഹിതം ലഭ്യമാക്കണമെങ്കിൽ ‘കേന്ദ്രസർക്കാർ ബ്രാൻഡിംഗ്’ നടപ്പാക്കണമെന്ന് മോദി സർക്കാർ പറഞ്ഞു. അത് നടക്കില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. വീട് ലഭിക്കുന്നവരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതൊന്നും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല എന്നതുകൊണ്ടാണത്. ആ നിലപാട് ഇനിയും തുടരും.

ഭവന നിർമ്മാണത്തിനായി രാജ്യത്തെ ഏറ്റവും ഉയർന്ന സബ്‌സിഡി തുക നൽകുന്ന സംസ്ഥാനമാണ് കേരളം. വിവിധ കേന്ദ്ര-–സംസ്ഥാന പദ്ധതികൾ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ദുർഘട പ്രദേശങ്ങളിൽ വസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് 4 ലക്ഷത്തിനു പകരം 6 ലക്ഷം രൂപയാണ് ആനുകൂല്യം നൽകുന്നത്.

ലൈഫ് മിഷൻ മുഖേന നിർമ്മാണമാരംഭിച്ച ഭവന സമുച്ചയങ്ങളിൽ 4 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഒരു ഭവന സമുച്ചയം വിലയ്ക്കു വാങ്ങിയാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയും പാർട്ട്ണർഷിപ്പ്, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെയും 13 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. 23 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഇതിനുപുറമെ ഭൂരഹിത – – ഭവനരഹിതരുടെ പുനരധിവാസത്തിനായി സർക്കാർ ആരംഭിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിന്റെ ഭാഗമായി 29.20 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. ലൈഫ് മിഷനെ പോലുള്ള പൊതുവായ പാർപ്പിട പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ തന്നെ അവശതയനുഭവിക്കുന്ന വിഭാഗങ്ങളെ മുന്നിൽകണ്ടു കൊണ്ടുള്ള പ്രത്യേക പ്രവർത്തനങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്കു വീടു നൽകുന്ന പുനർഗേഹം പദ്ധതിയും സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയും ഒക്കെ അത്തരത്തിലുള്ളവയാണ്. പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ തന്നെ അവയെ എങ്ങനെ കൂടുതൽ വിഭാഗം ജനങ്ങൾക്ക് ഉപകാരപ്രദമാക്കിത്തീർക്കാം എന്ന ചിന്ത കൂടി സർക്കാരിനുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ലൈഫ് മിഷന്റെ ഭാഗമായി തന്നെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ട നിരവധി ഗുണഭോക്താക്കൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടതിനുശേഷം വിവിധ കാരണങ്ങളാൽ വീടു നിർമ്മാണം ആരംഭിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കേണ്ടത് ജനങ്ങളോട് കരുതലുള്ള സർക്കാരിന്റെ കടമയാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാ പഞ്ചായത്ത് തലം മുതൽ വാർഡ് തലം വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എസ് സി / എസ് ടി പ്രമോട്ടർമാരും കുടുംബശ്രീ പ്രവർത്തകരുമൊക്കെ ഇത്തരത്തിലുള്ള ഗുണഭോക്താക്കളുടെ അരികിലെത്തും. അവരുടെ പ്രശ്നം മനസ്സിലാക്കി അതു പരിഹരിക്കാനുള്ള സത്വര ഇടപെടലുകൾ നടത്തുകയും ചെയ്യും.

സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഗുണഭോക്താക്കളുടെയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഒക്കെ സഹകരണത്തോടെ തീർത്തും ജനകീയമായി നടപ്പാക്കുന്ന രീതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുള്ളത്. ജനങ്ങൾ കേവലം കാഴ്ചക്കാരും ഉദ്യോഗസ്ഥർ കേവലം നടത്തിപ്പുകാരും അല്ല. പദ്ധതികളുടെ നിർവ്വഹണത്തിൽ എല്ലാവർക്കും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്. അതിനു സഹായകരമാകുന്ന വിധത്തിൽ സമസ്ത ജനവിഭാഗങ്ങളുടെയും സഹകരണത്തോടുകൂടി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തയ്യാറാകുന്നത്. അതിന്റെ ദൃഷ്ടാന്തമാണ് ലൈഫ് മിഷന്റെ ഭാഗമായി രൂപീകരിച്ചിരിക്കുന്ന ജനകീയ കൂട്ടായ്മകൾ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × four =

Most Popular