സമഗ്രമായ കായികനയം നടപ്പാക്കപ്പെടുന്നതിലൂടെ വികസന സാധ്യതകൾ രൂപപ്പെടുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. സാമൂഹിക വിപത്തായി മാറിയ ലഹരി ഉപയോഗത്തിൽനിന്നും മറ്റു കുറ്റകൃത്യങ്ങളിൽനിന്നും ഒരുപരിധിവരെ വിദ്യാർഥികളെയും യുവജനങ്ങളെയും അകറ്റിനിർത്താൻ സ്പോർട്സിന് സാധിക്കും.
സ്പോർട്സ് ഉപകരണ വ്യവസായവും മത്സരങ്ങളുടെ സംഘാടനവും കോടിക്കണക്കിനു രൂപയുടെ വ്യവസായമായി മാറിക്കഴിഞ്ഞു.
കായികനയം 2023
കായികരംഗത്ത് മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികനയം 2023 അവതരിപ്പിക്കപ്പെട്ടത്. സമഗ്രമായ ഒരു രേഖയാണിത്. കായിക പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും മികച്ച കായിക സംവിധാനങ്ങൾ ഉറപ്പാക്കുന്നതിലും ഈ രേഖ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.
കായിക സമ്പദ്‌വ്യവസ്ഥ
‘കേരള സ്പോർട്സ് ഇക്കണോമി മിഷനി’ലൂടെ കായിക സമ്പദ്-വ്യവസ്ഥയെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനവുമായി സംയോജിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കായികമേഖലയെ ഒരു സുസ്ഥിര സമ്പദ്-വ്യവസ്ഥയായി മാറ്റുന്നതിലൂടെ രണ്ട് പ്രധാന നേട്ടങ്ങളുണ്ട്. ഒന്ന് കായികതാരങ്ങൾക്ക് സുരക്ഷിതമായ ഉപജീവനമാർഗം നൽകാൻ കഴിയുന്നു. രണ്ട്, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഏറെ സഹായകമാകുന്നു.
തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളെ സ്പോർട്സ് ഹബ്ബുകളായി വികസിപ്പിക്കുന്നതിലൂടെ വിദേശ ടീമുകളെ പരിശീലനത്തിനായി ആകർഷിക്കാൻ കഴിയും. കേരളത്തിന്റെ പ്രകൃതി ഭംഗിയും കായിക പാരമ്പര്യവും സമന്വയിപ്പിച്ചുകൊണ്ട് സ്പോർട്സ് ടൂറിസം വികസിപ്പിക്കാൻ കഴിയും.
മികവിന്റെ കേന്ദ്രങ്ങൾ
അന്താരാഷ്ട്രനിലവാരമുള്ള താരങ്ങളെ കണ്ടെത്തി, അവർക്ക് വളരെ ഉന്നതമായ പരിശീലനം നൽകുക എന്നത് സ്പോർട്സ് നയം 2023 ഏറ്റെടുക്കുന്ന ഉത്തരവാദിത്വമാണ്. സ്കൂൾ കായികമേളകൾ ഇത്തരം പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദികളാണ് ക്യൂബ, സ്പെയിൻ എന്നീ രാഷ്ട്രങ്ങളുമായുള്ള സഹകരണത്തിലൂടെ ലോകോത്തര നിലവാരത്തിലുള്ള പരിശീലകരെ കേരളത്തിൽ കൊണ്ടുവരാൻ കഴിയുന്നുണ്ട്.
വിദ്യാലയങ്ങളിൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. എല്ലാവരെയും കായിക സാക്ഷരരാക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തോടെയാണ് സർക്കാർ കായിക സാക്ഷരതാ മിഷൻ രൂപീകരിച്ചത്.
ഈ ഉപതലക്കെട്ടിൽ പറഞ്ഞ രണ്ടു ഘടകങ്ങളാണ് കായികരംഗത്തെ കുതിച്ചുചാട്ടത്തിനനിവാര്യമായവ. കിഫ്ബിയിലൂടെ നിർമിച്ച ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും പ്രധാനപ്പെട്ട കായികമേളകളുടെ വിജയകരമായ നടത്തിപ്പും കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും പ്രിയപ്പെട്ട കേന്ദ്രമായി കേരളത്തെ മാറ്റി.
കായികതാരങ്ങളുടെ പരിശീലനത്തിൽ വിവര സാങ്കേതിക വിദ്യയും സ്പോർട്സ് സയൻസും സമന്വയിപ്പിക്കുന്നത് അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശീലനത്തിനാവശ്യമായ ട്രാക്കുകളും അനുബന്ധ മെെതാനങ്ങളും ഉറപ്പുവരുത്തണം. പൊതുജനാരോഗ്യവും സ്പോർട്സും തമ്മിലുള്ള വിടവ് അടുത്ത 10 വർഷത്തിനുള്ളിൽ നികത്തുന്നതിനായി എല്ലാ വാർഡുകളിലും ‘15 മിനിട്ട് ഫിറ്റ്നസ് സർക്കിളുകൾ’ നിർമിക്കണം.
എല്ലാ വിദ്യാലയങ്ങളിലും വൺ സ്റ്റുഡന്റ് വൺ സ്പോർട്സ് എന്ന നയം നടപ്പിലാക്കണം. സ്കൂൾ പഠനം പൂർത്തിയാകുമ്പോൾ ഓരോ കുട്ടിയും ഏതെങ്കിലും ഒരു കായിക ഇനത്തിൽ വെെദഗ്ധ്യം നേടണം.
കേരളം വിഭാവനം ചെയ്യുന്ന വിജ്ഞാന സമ്പദ്-വ്യവസ്ഥയുടെ ഭാഗമായി കായികമേഖലയെ മാറ്റണം. സ്പോർട്സ് ഗവേഷണത്തിനായി ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കണം. സ്ത്രീ സൗഹാർദ്ദപരമായ കായിക ഇടങ്ങൾ സൃഷ്ടിക്കണം.
ഇ – സ്പോർട്സിനെ പ്രോത്സാഹിപ്പിച്ച് ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തണം. പരിശീലനം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കണം. ആരോഗ്യവും സാമൂഹികബോധവും ലിംഗസമത്വവും ജനാധിപത്യ ബോധവുമുള്ള ഒരു ജനതയെ വാർത്തെടുക്കാനുള്ള ഉപാധിയായി സ്പോർട്സിനെ മാറ്റുക എന്നതാണ് നമ്മുടെ കായികനയത്തിന്റെ കാതൽ. l



