ലോക പ്രശസ്തമാണ് കേരള മാതൃക. സാമ്പത്തിക വളർച്ചയ്ക്കപ്പുറമുള്ള സാമൂഹ്യ വികാസം കെെവരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് കേരള വികസന മാതൃക പ്രശസ്തമായത്. ഈ വികസന മാതൃകയ്ക്ക് അടിത്തറപാകിയതാകട്ടെ, 1957ൽ അധികാരത്തിലേറിയ ഒന്നാം ഇ എം എസ് സർക്കാരാണ്. ആ സർക്കാരിന്റെ അജൻഡ എന്തായിരിക്കണം എന്നു നിശ്ചയിച്ചത‍് കമ്യൂണിസ്റ്റു പാർട്ടിയുടെ 1956ലെ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയമായിരുന്നു. നിരവധി വർഷങ്ങളായി കമ്യൂണിസ്റ്റു പാർട്ടിയുടെയും തൊഴിലാളി–കർഷക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവന്ന വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങളുടെ അന്തസ്സത്തയാണ് ആ പ്രമേയത്തിന്റെ കാതൽ. അതായത് ജനമുന്നേറ്റത്തിലൂടെ ഉരുവംകൊണ്ട ഒന്നാണ് കേരള മോഡൽ.
ആരോഗ്യമേഖലയിലെ മികവാണ് കേരള മാതൃകയുടെ കാതൽ. ആരോഗ്യരംഗത്തെ പൊതുനിക്ഷേപം വർധിപ്പിച്ച് മികവുറ്റ ആരോഗ്യപരിചരണം സൗജന്യവും സാർവത്രികവുമാക്കിയതാണ് ഈ മികവിനാധാരമായ ഘടകം. രോഗം വന്ന് ചികിത്സിക്കുന്നതിലുപരി രോഗപ്രതിരോധത്തിൽ ഊന്നിയുള്ള രീതിയാണ് നടപ്പാക്കുന്നത്. ഇന്ന് ആരോഗ്യസൂചകങ്ങളിലെല്ലാം കേരളം ലോകത്തെ മുൻനിര വികസിത രാജ്യങ്ങൾക്കൊപ്പം എത്തിനിൽക്കുന്നത് 1957ലെ ഇ എം എസ് സർക്കാർ തുടങ്ങിവച്ച ആരോഗ്യനയത്തിന്റെയും പിന്നീട് ഇടയ്ക്കിടെ അധികാരത്തിൽ വന്ന ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളുടെയും ഇടപെടലിനെ തുടർന്നാണ്. എന്നാൽ നവലിബറൽ കാലത്തോടെ കേരളത്തിലെയും ആരോഗ്യമേഖലയിൽ മങ്ങലേറ്റു തുടങ്ങി.
2016ലെ എൽഡിഎഫ് സർക്കാർ നവകേരള വികസന പദ്ധതിയുടെ ഭാഗമായി ആരോഗ്യമേഖലയിലും ബദൽ നയങ്ങൾ മുന്നോട്ടുവച്ച് പ്രവർത്തനമാംരംഭിച്ചു. കഴിഞ്ഞ ഒമ്പതിലേറെ വർഷമായി നടത്തിവരുന്ന ലക്ഷ്യബോധത്തോടെയും ചിട്ടയോടുകൂടിയതുമായ പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡോക്ടർമാരുൾപ്പെടെ 11,000ത്തിലേറെ അധിക തസ്തികകളാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം പുതുതായി സൃഷ്ടിച്ചത്. കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും നിയമന നിരോധനമേർപ്പെടുത്തിയിരിക്കെയാണ് കേരളത്തിൽ ആരോഗ്യമേഖലയിൽ ഇങ്ങനെ പുതിയ തസ്തികകൾ സൃഷ്ടിച്ചത്. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഈ സർക്കാർ നൽകുന്ന മുൻഗണനയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
പൊതുആരോഗ്യ സംവിധാനത്തിന്റെ ഘടനാപരമായ പരിഷ്കരണവും ഏറ്റവും താഴെ തട്ടിൽ വരെ മികച്ച സേവനം എത്തിക്കുന്നതിനായി നടത്തി. സൗജന്യ ചികിത്സ പരമാവധി ആളുകൾക്ക് ലഭ്യമാക്കിയതിലൂടെ ഇന്ത്യക്കാകെ മാതൃകയായിരിക്കുകയാണ് കേരളം. ഒ പി ചീട്ടെഴുതാൻ വേണ്ട പേപ്പർ രോഗികൾ കൊണ്ടുവന്നിരുന്ന യുഡിഎഫ് കാലത്തെ അവസ്ഥയിൽനിന്ന് ഇന്നിപ്പോൾ എല്ലാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും സംവിധാനങ്ങളും സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്നുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രി കെട്ടിടങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വിധത്തിൽ പുതുക്കിയിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കവെയാണ് വലതുപക്ഷ മാധ്യമങ്ങൾ സർക്കാരിനെതിരെ നിരന്തരം വ്യാജപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. പൊതു ആരോഗ്യസംവിധാനത്തെ തകർത്ത് സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടെന്ന് ഉറപ്പാണ്. ആരോഗ്യമേഖലയിലെ കേരള മാതൃകയാണ് ഈ ലക്കം കവർ സ്റ്റോറി. ആരോഗ്യമന്ത്രി വീണാ ജോർജിനു പുറമേ ഡോ. ടി എം തോമസ് ഐസക്, ഡോ. ജോയ് ഇളമൺ, ഡോ. കെ പി അരവിന്ദൻ, ഡോ. മിഥുൻ സിദ്ധാർത്ഥൻ, ഡോ. അനീഷ് ടി എസ്, ഡോ. ഷിബുലാൽ എ എന്നിവരാണ് ലേഖകർ. l



