Sunday, May 17, 2026

ad

Homeപ്രതികരണംദുരന്തബാധിതരെ 
ചേർത്തുപിടിച്ച് സർക്കാർ

ദുരന്തബാധിതരെ 
ചേർത്തുപിടിച്ച് സർക്കാർ

ഴിഞ്ഞ വര്‍ഷം ജൂലെെയിലാണ് മേപ്പാടിയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാടാകെ വിറങ്ങലിച്ചുനിന്ന അവസ്ഥ. അവിടെനിന്നും നാടിനെ കൈപിടിച്ചുയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുതകുന്ന ഇടപെടലുകള്‍ കഴിഞ്ഞ 11 മാസമായി സര്‍ക്കാര്‍ നടത്തിവരികയാണ്.

ദുരന്തമുണ്ടായി ദിവസങ്ങള്‍ക്കകം, അതായത് 2024 ആഗസ്ത് 7 ന് ഉരുള്‍പൊട്ടല്‍ ബാധിതരുടെ അത്യാവശ്യ രേഖകള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസങ്ങള്‍ക്കുശേഷം ആഗസ്റ്റ് 9 ന് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല വാര്‍ഡുകളെ ദുരന്തബാധിത സ്ഥലങ്ങളായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം 300 രൂപ വീതം സഹായധനം അനുവദിച്ചു. പ്രതിമാസം 9,000 രൂപ 6 മാസത്തേക്കാണ് അനുവദിച്ചത്. ഇത് പിന്നീട് ഒന്‍പത് മാസത്തേക്കായി ദീര്‍ഘിപ്പിച്ചു. ഇതിനായി ആകെ 9 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

ആഗസ്ത് 13 ന് ക്യാമ്പുകളില്‍ നിന്ന് വാടക വീട്ടിലേയ്ക്ക് മാറാന്‍ കുടുംബത്തിന് പ്രതിമാസ വാടകയായി 6,000 രൂപ അനുവദിച്ചു. വീട്ടുവാടക ഇനത്തില്‍ 2025 മെയ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആകെ നാല് കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം അനുവദിച്ചു. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നും അനുവദിച്ച തുകയ്ക്ക് പുറമെ, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും 40 മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, 60 മുതല്‍ 80 ശതമാനത്തിലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും അനുവദിച്ചു.

2024 ഒക്ടോബറില്‍ പുനരധിവസത്തിനായി നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ അംഗീകാരം നല്‍കി. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കാനാണ് അനുമതി നല്‍കിയത്. 2025 ജനുവരി 15 ന് ടൗണ്‍ഷിപ്പ് നിര്‍മാണം, ദുരന്ത ബാധിതരുടെ പുനരധിവാസം എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നതിന് സ്പെഷ്യല്‍ ഓഫീസറെ നിയോഗിക്കുകയും ചെയ്തു. ടൗണ്‍ഷിപ്പ് പദ്ധതിയില്‍ 410 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, പൊതുകെട്ടിടങ്ങള്‍, റോഡുകള്‍, ജലവിതരണം, മലിനജല സംവിധാനങ്ങള്‍, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, ലാന്‍ഡ്സ്കേപ്പിങ്, സൈറ്റ് വികസനം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടൗണ്‍ഷിപ്പ് പദ്ധതിക്കായി 351 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2025 മാര്‍ച്ച് 27 ന് പുനരധിവാസത്തിനായുള്ള മാതൃകാ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. 2025 ജൂണ്‍ 19, 20 തീയതികളിലായി ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് അറിയിച്ച 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അനുവദിച്ച തുകയ്ക്കു പുറമെ, വനിതാþശിശുവികസന വകുപ്പ് മുഖേന കുട്ടികള്‍ക്ക് പ്രത്യേക തുകയും അനുവദിച്ചു. കുട്ടികളുടെ പഠനാവശ്യത്തിനു വേണ്ടി മാത്രം, 21 കുട്ടികള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ വീതം അനുവദിക്കും. വനിതാ വികസന വകുപ്പ് നല്‍കുന്ന തുകയ്ക്കു പുറമെയാണിത്. ഒരു കോടി രൂപ ചെലവഴിച്ച് 250 കുട്ടികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കി.

ഉരുള്‍പൊട്ടല്‍ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ തുകയുടെ വിനിമയം പരിശോധിച്ചാല്‍, 2025 ജൂണ്‍ 25 വരെ ആകെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ആകെ 91,73,80,547 രൂപ ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും വീട്ടുവാടകയിനത്തില്‍ നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെ 50,00,000 രൂപയും ചെലവാക്കിയിട്ടുണ്ട്. കൂടാതെ, എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനായി 43,56,10,769 രൂപയും ടൗണ്‍ഷിപ്പ് പ്രോജക്ടിന് 20,00,00,000 രൂപയും ടൗണ്‍ഷിപ്പ് പ്രീ പ്രോജക്ട് ചെലവുകള്‍ക്ക് 40,03,778 രൂപയും ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കിയ വകയില്‍ 13,91,00,000 രൂപയും ജീവനോപാധി ധനസഹായത്തിനായി 3,61,66,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചെലവാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ദുരന്തത്തിലകപ്പെട്ട നാടിനെയും അവിടുത്തെ ജനതയെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുതകുന്ന മനുഷ്യത്വപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനെയെല്ലാം തമസ്കരിച്ചുകൊണ്ട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കാനുള്ള വ്യാജപ്രചാരണങ്ങളുമായി ചിലര്‍ മുന്നോട്ടുവരികയാണ്. അത്തരം വ്യാജനിര്‍മിതികളെ തള്ളിക്കളഞ്ഞുകൊണ്ട് നമുക്കൊരുമിച്ചു നില്‍ക്കാം.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + two =

Most Popular