Wednesday, May 1, 2024

ad

Homeലേഖനങ്ങൾപൗരത്വഭേദഗതി നിയമവും ആർഎസ്എസിന്റെ മതരാഷ്ട്രവാദവും

പൗരത്വഭേദഗതി നിയമവും ആർഎസ്എസിന്റെ മതരാഷ്ട്രവാദവും

കെ ടി കുഞ്ഞിക്കണ്ണൻ

18‐-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുകൊണ്ടാണ് കേന്ദ്രസർക്കാർ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങൾ തിടുക്കപ്പെട്ട് പുറപ്പെടുവിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കുശേഷം രാമഭക്തിയും വിശ്വാസവും ഉപയോഗിച്ച് ഭൂരിപക്ഷധ്രുവീകരണമുണ്ടാക്കാമെന്ന കണക്കുകൂട്ടലുകൾ തെറ്റിപ്പോവുകയും ഇലക്ടറൽബോണ്ട് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയുണ്ടാവുകയും ചെയ്തതോടെയാണ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനമിറക്കിയത്. രാജ്യത്തെ മതാധിഷ്ഠിതമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2019-ൽ മോഡി സർക്കാർ അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ഇതരരായ ആളുകൾക്ക് പൗരത്വം വ്യവസ്ഥചെയ്യുന്ന രീതിയിൽ 1955-ലെ പൗരത്വനിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന ഏതൊരു നിയമവും ഫാസിസ്റ്റ് രാഷ്ട്രീയത്തെയാണ് പിൻപറ്റുന്നത്.

അതുകൊണ്ടാണ് കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങൾ ഈ നിയമത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ ഈ നിയമം നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തത്. 200-ലേറെ കേസുകളാണ് പൗരത്വനിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നത്. തീർത്തും ഭരണഘടനാ വിരുദ്ധമാണ് ഈ നിയമമെന്ന് വാദിച്ചുകൊണ്ടാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും വ്യക്തികളും സംഘടനകളുമെല്ലാം കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇക്കാര്യത്തിൽ ഒരു തീർപ്പ് പറയുന്നതിനുമുമ്പ് തിടുക്കപ്പെട്ട് നിയമം നടപ്പിലാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുള്ള വർഗീയ ധ്രുവീകരണ അജൻഡയിൽ നിന്നുള്ളതാണ്.

മനുഷ്യത്വത്തിന്റെയും നൈതികതയുടെയും മതനിരപേക്ഷതയുടേതുമായ ആധുനികമൂല്യങ്ങളെ നിരാകരിക്കുന്നതാണ് 2019-ൽ മോഡിസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം. പൗരത്വത്തെയും ദേശീയതയെയും സംബന്ധിച്ച, സാർവദേശീയതലത്തിൽ അംഗീകൃതമായ എല്ലാ ധാരണകളെയും തത്വങ്ങളെയും നിരാകരിക്കുന്നതുമാണ് ഈ നിയമം. ചുരുക്കിപ്പറഞ്ഞാൽ ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രപദ്ധതിയുടെ നിർവ്വഹണശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് 1955-ലെ ഇന്ത്യയുടെ പൗരത്വനിയമം ഭേദഗതി ചെയ്ത് മതാധിഷ്ഠിതമായ പൗരത്വനിയമം കൊണ്ടുവന്നിരിക്കുന്നത്.

ഇത് 1930-കളിൽ ഹിറ്റ്‌ലർ കൊണ്ടുവന്ന ന്യൂറംബർഗ് വംശീയ നിയമങ്ങളുടെയും ഇസ്രയേലിന്റെ സയണിസ്റ്റ് വംശീയസിദ്ധാന്തങ്ങളുടെയും ചുവടുപിടിച്ചുള്ളതാണ്. ഭരണഘടനയുടെ അടിസ്ഥാനദർശനങ്ങളെ തള്ളിക്കളയുന്ന മതാധിഷ്ഠിതമായ പൗരത്വനിയമം ഇന്ത്യയിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് വിധേയമായതാണ്. ജനാധിപത്യശക്തികളുടെ പ്രതിഷേധങ്ങളുടെയും ഇടതുപാർടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷപാർടികളുടെ എതിർപ്പിനെയും മറികടന്നുകൊണ്ടാണ് 2019-ൽ അമിത്ഷാ ഈ ബില്ല് പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസ്സാക്കിയത്. ഇടതുപക്ഷം ബില്ല് സബ്ജക്ട് കമ്മറ്റിക്ക് വിടണം എന്നാവശ്യപ്പെട്ടിട്ടും ഭേദഗതികൾ നിർദ്ദേശിച്ചിട്ടും അതെല്ലാം കേന്ദ്രസർക്കാർ തള്ളക്കളയുകയായിരുന്നു. കോൺഗ്രസ് ഭേദഗതികൾ നിർദ്ദേശിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ ഘട്ടമെത്തുമ്പോഴേക്കും അവർ അത് പിൻവലിക്കുകയായിരുന്നു.

ഇത് കാണിക്കുന്നത് ലോക്‌സഭയിൽ പാസാക്കാൻ കഴിഞ്ഞ ബില്ല് രാജ്യസഭയിലും പാസാക്കിയെടുത്തത് അമിത്ഷായുടെ കുടിലമായ ഫ്‌ളോർ എഞ്ചിനീയറിംഗിലൂടെയായിരുന്നുവെന്നാണ്. രാജ്യസഭയ്ക്കകത്ത് പ്രതിപക്ഷങ്ങളെയും എൻ.ഡി.എയിൽ തന്നെ പൗരത്വഭേദഗതിയോട് വിയോജിപ്പുള്ളവരെയും ഒന്നിപ്പിക്കാനാവശ്യമായ ഗൗരവാവഹമായ ഇടപെടലുകൾ മുഖ്യപ്രതിപക്ഷപാർടിയായ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പൊതുവെ കോൺഗ്രസ് അംഗങ്ങൾ നിഷ്‌ക്രിയമായ നിലപാടാണ് സ്വീകരിച്ചത്. 125 പേരാണ് രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ചത്. 105 പേർ ബില്ലിനെ എതിർത്തും വോട്ടുചെയ്തു.

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകൾ കുഴിച്ചുമൂടിക്കൊണ്ടാണ് 2019 ഡിസംബർ 11-‐ാം തീയതി രാജ്യസഭയിൽകൂടി ബില്ല് പാസ്സായതോടെ പൗരത്വഭേദഗതി നിയമമായത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ദുർദിനമായിട്ടാണ് ഡിസംബർ 11 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. മതാടിസ്ഥാനത്തിൽ പൗരത്വത്തെ നിർവ്വചിച്ച കുറ്റകരമായ ഒരു നിയമനിർമ്മാണത്തിന്റെ ദിനമായിരിക്കും നമ്മുടെ ചരിത്രത്തിൽ ഡിസംബർ 11. ജനങ്ങളെ മതപരമായി വിഭജിക്കുന്ന അത്യന്തം വിധ്വംസകമായ നീക്കവും ആർ.എസ്.എസിന്റെ മതരാഷ്ട്രനിർമ്മിതിയിലേക്കുള്ള ചുവടുവെപ്പുമാണ് പൗരത്വഭേദഗതി നിയമം.

ഭരണഘടനയുടെ ആർട്ടിക്കിൾ 14-നും 21-നും 25-നും വിരുദ്ധമാണ് ഈ നിയമം. ഭരണഘടനാവിരുദ്ധമായ ഈ നിയമം നടപ്പിലാക്കാനും മുസ്ലീങ്ങളെ അപരരും അന്യരുമാക്കാനുമുള്ള മോഡി സർക്കാരിന്റെ കുടിലനീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാനും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും കഴിയില്ല. അതുകൊണ്ടാണ് കേരളസർക്കാർ അസന്ദിഗ്ധമായ ഭാഷയിൽ ഈ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാൽ മറ്റെല്ലാ ഹിന്ദുത്വ അജണ്ടായ്ക്കാവശ്യമായ നിയമഭേദഗതികളെയും പിന്തുണച്ചതുപോലെ കോൺഗ്രസ് നേതാക്കൾ പാർലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും പിണറായി വിജയന്റേത് കാപട്യമാണെന്നുമൊക്കെ ആരോപിച്ച് ബി.ജെ.പി നിലപാടിനൊപ്പം നിൽക്കുകയാണ്. എന്നുമാത്രമല്ല മല്ലികാർജ്ജുന ഖാർഗെയെ പോലുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ സി.എ.എക്കെതിരെ ശക്തമായ നിലപാട് പറയാൻപോലും മടിച്ചുനിൽക്കുകയാണ്. ബാബ്‌റി മസ്ജിദ്, എൻ.ഐ.എ നിയമഭേദഗതി, മുത്തലാഖ്, 370-ാം വകുപ്പ് തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം എന്നതുപോലെതന്നെ സി.എ.എയുടെ കാര്യത്തിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബി.ജെ.പി നിലപാടിനോട് സമരസപ്പെടുകയോ ചാഞ്ചാടിക്കളിക്കുകയോ ആണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 14 മതം, ജാതി, വംശം, ഭാഷ, ലിംഗം, പ്രദേശം എന്നിവയുടെ പേരിൽ ഒരു വിവേചനവും അനുവദിക്കുന്നില്ല. എല്ലാ വ്യക്തികൾക്കും സമത്വവും സംരക്ഷണവും ഉറപ്പുനൽകുന്നതാണ് ഭരണഘടന. നിയമത്തിനുമുമ്പിൽ എല്ലാവരെയും തുല്യരായി കാണുന്ന സാമൂഹ്യദർശനങ്ങളെയാണ് മതാധിഷ്ഠിത പൗരത്വനിയമം നിരാകരിക്കുന്നത്. അനുച്ഛേദം 14 ഒരു സംശയത്തിനും വകനൽകാത്ത രീതിയിൽ അസന്ദിഗ്ധമായ ഭാഷയിൽ ഇങ്ങനെ വ്യക്തമാക്കുന്നു; ‘‘ഇന്ത്യയുടെ അതിർത്തിക്കകത്ത് ഭരണകൂടം ഏതൊരു വ്യക്തിക്കും നിയമത്തിനും മുമ്പിലുള്ള സമത്വമോ നിയമങ്ങളുടെ തുല്യപരിരക്ഷയോ നിഷേധിക്കുകയില്ല.”

മതാധിഷ്ഠിതമായ ഈ പൗരത്വഭേദഗതി ആർ.എസ്.എസിന്റെ താത്വികാചാര്യനായ ഗോൾവാൾക്കറുടെ മതരാഷ്ട്രസങ്കൽപനങ്ങളുടെ പ്രയോഗവൽക്കരണമാണ്. ഗോൾവാൾക്കറുടെ ഹിന്ദുരാഷ്ട്രത്തിൽ ത്രൈവർണികർക്ക് താഴെ ശൂദ്രരും ദളിതരും ന്യൂനപക്ഷവിഭാഗങ്ങളും പൗരത്വമില്ലാത്തവരോ രണ്ടാംതര പൗരന്മാരോ ആയി കഴിഞ്ഞുകൊള്ളണമെന്നാണ് അനുശാസിച്ചിരിക്കുന്നത്.

1939-ൽ പ്രസിദ്ധീകരിച്ച ഗോൾവാൾക്കറുടെ ‘നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു’ എന്ന പുസ്തകം ഹിറ്റ്‌ലറുടെ നാസിസിദ്ധാന്തങ്ങളെയാണ് ആദർശമാതൃകയായി ഉയർത്തിക്കാട്ടുന്നത്. ആര്യവംശാഭിമാനത്തിന്റേതായ വംശശുദ്ധി സിദ്ധാന്തമാണ് നാസികളെപ്പോലെ ആർ.എസ്.എസും ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായ രീതിയിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും മതനിരപേക്ഷതയെയുമെല്ലാം വിദേശസിദ്ധാന്തങ്ങളായി കാണുന്ന ഗോൾവാൾക്കർക്ക് ഇന്ത്യക്കേറ്റവും ഉചിതമായ ആദർശം ഹിറ്റ്‌ലറുടെ നാസിസമാണെന്ന് പറയാൻ ഒരു മടിയുമുണ്ടായിരുന്നില്ല.

സെമറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്ത ജർമ്മൻകാരിൽ നിന്ന് ഇന്ത്യക്കാർ പഠിക്കണമെന്നും അതേമാർഗം അവലംബിക്കണമെന്നുമാണ് ഗോൾവാൾക്കർ ഉപദേശിക്കുന്നത്. അഹിന്ദുക്കൾ ഹിന്ദുമതവും സംസ്‌കാരവും അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കൾക്ക് സമമായ പൗരത്വം ആഗ്രഹിക്കരുതെന്നും ഗോൾവാൾക്കർ പറയുന്നു. ഹിന്ദുത്വത്തിന് കീഴടങ്ങി രണ്ടാംപൗരന്മാരായി ഭാരതത്തിൽ കഴിഞ്ഞുകൂടണമെന്നാണ് അപരമതസ്ഥരോടുള്ള ഗോൾവാൾക്കറുടെ ധിക്കാരപൂർവമായ ഉപദേശം. അഹിന്ദുക്കൾ യാതൊരുവിധ പൗരാവകാശങ്ങളും മനുഷ്യോചിതമായ പരിഗണനകളും അവകാശപ്പെടാനോ ആഗ്രഹിക്കാനോ പാടില്ലെന്ന് അസന്ദിഗ്ധമായ ഭാഷയിൽ ഗോൾവാൾക്കർ വ്യക്തമാക്കുന്നു. ജർമ്മൻ മാതൃകയെ പകർത്തുന്ന ഗോൾവാൾക്കറിസത്തിന്റെ ക്രൂരമായ പ്രയോഗവൽക്കരണമാണ് പൗരത്വനിയമത്തിലൂടെ കേന്ദ്രസർക്കാർ ഇന്ത്യൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ഗോൾവാൾക്കറെ ഉദ്ധരിച്ചാൽ; ‘‘ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ ഒന്നുകിൽ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം. ഹിന്ദുവംശത്തെയും സംസ്‌കാരത്തെയും അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കുകയെന്നതല്ലാതെ മറ്റൊരാശയവും വെച്ചുപൊറുപ്പിക്കരുത്. എന്നുമാത്രമല്ല അവർ പ്രത്യേക അസ്ഥിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുകയും അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും കീഴടങ്ങിയ ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേഷ അവകാശത്തിനും അർഹതയില്ലാതെയും -പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയാം” (നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു).

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് മതപീഡനത്തെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീം ഇതര മതസ്ഥർക്ക് പൗരത്വം ഉറപ്പുനൽകുന്നതാണ് ബില്ലിലെ അത്യന്തം വിവേചനപരമായ വ്യവസ്ഥ. വർഗീയലക്ഷ്യത്തോടെ പൗരത്വം നിർണയിക്കുന്ന ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന കാര്യമാണ് രാജ്യത്തെ മതനിരപേക്ഷ ശക്തികൾ ഉയർത്തിയിരിക്കുന്നത്. കോടതിക്കുമുമ്പിൽ ഈ വിഷയം പരിഗണനയിലുമാണ്. ഈ നിയമം നിലനിൽക്കില്ലെന്ന് പല നിയമവിദഗ്ധരും നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതി തീരുമാനമെടുക്കുന്നതിനുമുമ്പ് തിടുക്കപ്പെട്ട് ചട്ടങ്ങൾ പുറപ്പെടുവിച്ചത് പൗരത്വനിയമത്തിന്റെ പേരിൽ പ്രകോപനങ്ങൾ സൃഷ്ടിച്ച് തങ്ങൾക്കനുകൂലമായ ധ്രുവീകരണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നാടിനെ വർഗീയവൽക്കരിച്ചും വൈകാരികവിക്ഷോഭങ്ങൾ സൃഷ്ടിച്ചും സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചു വിടുകയാണ് മോദിയും കൂട്ടരും. വർഗീയധ്രുവീകരണം തീവ്രമാക്കുകയാണ് ബിജെപിയുടെ അജൻഡ.

ഒന്നാം മോഡിസർക്കാരിന്റെ കാലത്ത്, 2016-ൽ അവതരിപ്പിച്ച ബിൽ 2019 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കിയതാണ്. രാജ്യസഭ ബിൽ പരിഗണിക്കും മുമ്പ് ലോക്‌സഭയുടെ കാലാവധി കഴിഞ്ഞു. 2016-ലെ ബില്ലിൽ മാറ്റംവരുത്തിയാണ് പുതിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്. ഭരണഘടനയുടെ ആറാംഷെഡ്യൂൾ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കൻ മേഖലകളെയും മറ്റ് സംസ്ഥാനക്കാർ സന്ദർശിക്കുന്നതിന് പെർമിറ്റ് ആവശ്യമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബില്ലിൽനിന്ന് ഒഴിവാക്കിയിരുന്നു.

തുല്യതയെയും മതനിരപേക്ഷ മൂല്യങ്ങളെയും നിരാകരിക്കുന്ന ഈ നിയമത്തെ ചെറുത്തുതോല്പിക്കുക തന്നെ വേണം. ഒന്നാം മോഡി സർക്കാർ പൗരത്വനിയമ ഭേദഗതിബിൽ കൊണ്ടുവന്നപ്പോൾ ശക്തമായ എതിർപ്പ് എൻ.ഡി.എ ഘടകകക്ഷികളിൽ നിന്നുതന്നെ നേരിട്ടതാണ്. 1985-ലെ അസം കരാർ ലംഘനമാണ് ഈയൊരു ബില്ലെന്ന വിമർശമുന്നയിച്ചാണ് 2016-ൽ തന്നെ അസംഗണപരിഷത്ത് ബിജെപിയുമായുള്ള ബന്ധംതന്നെ ഉപേക്ഷിച്ചത്. അന്ന് കോൺഗ്രസും ബില്ലിനെ എതിർത്തു. മേഘാലയ, മിസോറം സർക്കാരുകൾ ബില്ലിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറിയ(മുസ്ലിങ്ങൾ ഒഴികെയുള്ള)വർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന വ്യവസ്ഥയാണ് ഇപ്പോൾ ഭേദഗതിവഴി നിയമമായിത്തീർന്നിരിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ഇന്ത്യയിൽ 11 വർഷം സ്ഥിരതാമസമാക്കിയവരാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹർ. എന്നാൽ, ഭേദഗതി പ്രകാരം മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് ആറുവർഷ കാലയളവ് മതി. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്നത്‌ വിസ്മരിച്ചുകൊണ്ടാണ് പൗരത്വംപോലുള്ള വിഷയങ്ങളിൽ നാം നേരത്തെ സ്വീകരിച്ചിരുന്ന എല്ലാ മൂല്യങ്ങളും ബി.ജെ.പി സർക്കാർ കാറ്റിൽപറത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ബിൽ ഭരണഘടനയുടെ ചട്ടക്കൂടിന് എതിരാണ്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി സർക്കാർ കൊണ്ടുവരുന്ന നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. രാജ്യത്തെ ജനങ്ങളെ മുസ്ലീങ്ങളും മുസ്ലീം ഇതരരുമായി വേർതിരിക്കുന്നതാണ്. കുടിയേറ്റക്കാരെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതും വർഗീയചേരിതിരിവ് രൂക്ഷമാക്കുന്നതും ജനങ്ങളിലൊരുഭാഗത്തെ അഭയാർത്ഥികളായി തീർക്കുന്നതാണ്.

ഇന്ത്യൻ ഭരണഘടനയിലെ രണ്ടാം ഭാഗത്ത്, അഞ്ചുമുതൽ 11 വരെയുള്ള അനുഛേദത്തിലാണ് പൗരത്വം പരാമർശിക്കപ്പെടുന്നത്. 1955-ലെ ദേശീയപൗരത്വ നിയമത്തിലാണ് പൗരത്വത്തെ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട ഏത് തീരുമാനമെടുക്കാനും പാർലമെന്റിന് അധികാരമുണ്ട്. ഇന്ത്യയിൽ ജനിച്ചവർ, വിദേശ പൗരരുടെ ഇന്ത്യയിൽ ജനിച്ച മക്കൾ, ഇന്ത്യൻ പൗരർക്ക് വിദേശത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്യുന്ന വിദേശി, ഇന്ത്യയോട് കൂട്ടിച്ചേർക്കുന്ന ഭാഗങ്ങളിലെ വ്യക്തികൾ എന്നിവർക്ക് പൗരത്വത്തിന് അവകാശമുണ്ട്. 12 വർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശ പൗരർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചും നിയമം പരാമർശിക്കുന്നു. നിയമസാധുതയുള്ള പാസ്‌പോർട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും പാസ്‌പോർട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ അനധികൃത കുടിയേറ്റക്കാരായിരിക്കും. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും സർക്കാരിന് അധികാരമുണ്ട്. ഈ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണ് പാർലമെന്റിന്റെ രണ്ടുസഭകളും പാസാക്കിയിരിക്കുന്നത്. ലോകത്തിലെ ആധുനിക ദേശരാഷ്ട്രങ്ങൾ പൗരത്വത്തെ സംബന്ധിച്ച് പുലർത്തുന്ന എല്ലാ മൂല്യങ്ങളെയും നിരാകരിക്കുന്ന കടുത്ത വർഗീയ വിവേചനമാണ് മോഡി സർക്കാരിന്റെ ഈ പൗരത്വനിയമം. അതുകൊണ്ടുതന്നെയാണ് ഐക്യരാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.

2014 ഡിസംബർ 31-ന് മുമ്പ് അനധികൃതമായി കുടിയേറിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ജൈന, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ മതത്തിൽപെട്ടവർക്ക് പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ അവരെ അറസ്റ്റു ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ല. അവർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുകയും ചെയ്യും. അയൽ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പീഡനം അനുഭവിച്ചവരായതുകൊണ്ടാണ് ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതെന്ന ന്യായം പറഞ്ഞുകൊണ്ടാണ് ഈ വർഗീയമായ വിഭജനം നടത്തുന്നത്. അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സ്‌നേഹത്തിന്റേ പേരിൽ കൊണ്ടുവന്ന ഭേദഗതിയിൽ എന്തുകൊണ്ട് മ്യാൻമറിലെ രോഹിംഗ്യൻ മുസ്ലീങ്ങൾക്കും, പാക്കിസ്ഥാനിലെ ഷിയ മുസ്ലീങ്ങൾക്കും അഹമ്മദീയ വിഭാഗങ്ങൾക്കും, ശ്രീലങ്കയിലെ തമിഴർക്കും നേപ്പാളിൽ നിന്നുള്ള ഗൂർഖകൾക്കും മാധേശികൾക്കും ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ ഉത്തരം പറയേണ്ടതുണ്ട്.

ജനങ്ങളെ മുസ്ലീങ്ങളും മുസ്ലീം ഇതരരുമായി വേർതിരിക്കുന്നത് ഭരണഘടനാതത്വങ്ങൾക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന്റെ നഗ്നമായ ലംഘനവും ഭരണഘടനയുടെ മതനിരപേക്ഷ തത്വങ്ങളുടെ നിരാകരണവുമാണ് ഈ നിയമം. ഭരണഘടനയിലെ അനുഛേദം 14 പ്രകാരം വിദേശി ആയാലും സ്വദേശി ആയാലും തുല്യതയ്ക്കുള്ള അവകാശം ഒരുപോലെയാണ്. ഒരാൾ പ്രത്യേക സമുദായത്തിൽപെട്ട ആൾ എന്ന നിലയിൽ തുല്യതയ്ക്കുള്ള അവകാശം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. നിയമനിർമാണങ്ങളിൽ പക്ഷപാതപരമായ രീതി പാടില്ലെന്നുള്ളത് ഭരണഘടനയുടെ അടിസ്ഥാനതത്വമാണ്.

മതം, ജാതി, ലിംഗം തുടങ്ങിയവയെ മുൻനിർത്തിയുള്ള വിവേചനങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. യുക്തിഭദ്രമായ വർഗീകരണം എന്നുപറഞ്ഞ് മതവിവേചനപരമായ ബില്ലിനെ ന്യായീകരിക്കുകയാണ് അമിത്ഷാ. യുക്തിഭദ്രമായ വർഗീകരണം ഭരണഘടന അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ബിൽ യുക്തിഹീനവും വിവേചനപരവുമാണെന്നകാര്യത്തിൽ സംശയമില്ല. ആർട്ടിക്കിൾ 21 പൗരർക്ക് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശമാണ് ഉറപ്പുനൽകുന്നത്. ആർട്ടിക്കിൾ 25 ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഉറപ്പുനൽകുന്നത്. ഭരണഘടനയുടെ ഈ അടിസ്ഥാന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ് പൗരത്വഭേദഗതി നിയമം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + seventeen =

Most Popular