തകര്‍ന്നുകൊണ്ടിരിക്കുന്ന ബൂര്‍ഷ്വാ സാമൂഹികക്രമത്തെ കോവിഡ്-19 മഹാമാരി ലോക ജനതയ്ക്കുമുന്നില്‍ തുറന്നുകാണിച്ചിരിക്കുന്നു. അതോടൊപ്പംതന്നെ ലോകത്തിലെ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ നടത്തുന്ന മനുഷ്യത്വപരമായ ചെറുത്തുനില്‍പിലേക്കും അത് വെളിച്ചംവീശുകയുണ്ടായി. മുതലാളിത്ത സാമൂഹികക്രമവും സോഷ്യലിസ്റ്റ് സാമൂഹിക ക്രമവും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ അന്തരാര്‍ഥമെന്തെന്നറിയാനുള്ള ചര്‍ച്ചകള്‍ക്കിടംനല്‍കാന്‍ മഹാമാരിക്കു സാധിച്ചു എന്നതും വസ്തുതയാണ്. അതേസമയംതന്നെ, ലോകത്തിലാകമാനം ആരോഗ്യരംഗത്തും രാഷ്ട്രീയ സാമ്പത്തിക സാമൂഹികരംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു ശതമാനം തൊണ്ണൂറ്റിയൊന്‍പത് ശതമാനത്തെ അനിയന്ത്രിതമായി ചൂഷണംചെയ്യുന്ന, ധനമൂലധനാധിപത്യത്തിന്‍റെ ഇക്കാലത്ത് സാധാരണ ജനങ്ങളുടെ ദുരിതത്തെ മഹാമാരി കൂടുതല്‍ തീവ്രമാക്കി. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ തുടങ്ങി എല്ലാവിധ വിപരീത പ്രവണതകളും അനുസ്യൂതം വര്‍ധിച്ചിരിക്കുന്നു. പ്രതിസന്ധികള്‍ ഏതുതരത്തിലുള്ളതായാലും, സാമ്പത്തികമോ രാഷ്ട്രീയമോ സാമൂഹികമോ ഏതുമാകട്ടെ, അതിന്‍റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും ദുര്‍ബല ജനവിഭാഗങ്ങളുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം അനുഭവിച്ചുകൊണ്ടിരിക്കവെതന്നെ കോവിഡ്-19 സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധിയും ലോകമെങ്ങും സ്ത്രീജീവിതങ്ങളെത്തന്നെയാണ് ഏറ്റവും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്; ഒപ്പം മറ്റ് ദുര്‍ബല ജനവിഭാഗങ്ങളെയും. തൊഴില്‍ നഷ്ടം, വരുമാന നഷ്ടം എന്നിവയ്ക്കൊപ്പം പൂര്‍ണമായ അടച്ചിടല്‍ നടപ്പാക്കിയ ലോക്ഡൗണ്‍ സ്ത്രീകളുടെ അധ്വാനഭാരം കൂട്ടുകയും ചെയ്തു. സ്വകാര്യ സ്വത്തിന്‍റെ ആവിര്‍ഭാവം മുതലിങ്ങോട്ട് സ്ത്രീ വീട്ടകങ്ങളിലെ കൂലി നല്‍കേണ്ടതില്ലാത്ത വേലക്കാരിയാണ് എന്ന കീഴ്വഴക്കമാണ് നിലനിന്നുപോരുന്നതെന്നതിനാല്‍ മുഴുവന്‍സമയവും വീട്ടില്‍ അംഗസംഖ്യ കൂടുതലുള്ളപ്പോള്‍ തീര്‍ച്ചയായും സ്ത്രീയുടെ അധ്വാനഭാരം കൂടും. കുട്ടികളെയും വൃദ്ധരെയും പിന്നെ കുടുംബാംഗങ്ങളെയാകെയും മുഴുവന്‍ സമയവും പരിപാലിക്കേണ്ടിവരുന്ന സ്ത്രീക്ക് അതുണ്ടാക്കുന്ന അധ്വാനഭാരവും മാനസിക സമ്മര്‍ദവും ചെറുതല്ല. ഇതോടൊപ്പംതന്നെ കൊറോണക്കാലത്ത്, പ്രത്യേകിച്ചും ലോക്ഡൗണ്‍കാലത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനവും ലൈംഗിക അതിക്രമവും ലോകത്താകമാനം പലയിരട്ടി വര്‍ധിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീ പുരുഷന്‍റെ അടിമയാണ്, കീഴാള വിഭാഗമാണ് എന്ന പുരുഷാധിപത്യ സാമൂഹികബോധം നിലനില്‍ക്കുന്ന ഈ ലോകത്ത് മുഴുവന്‍ സമയവും ഇത്തരത്തില്‍ തങ്ങളെ ദുരുപയോഗം ചെയ്യുന്നവരോടൊപ്പം കഴിയേണ്ടിവരുന്ന സ്ത്രീ വിഭാഗത്തിന് ഗുരുതരമായ ശാരീരിക, മാനസിക ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടതായിവരുന്നു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനവും ലൈംഗികാതിക്രമവും ചൂഷണവും പുതിയ പ്രതിഭാസമൊന്നുമല്ല, മറിച്ച് നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ നീതികേട് മഹാമാരിക്കാലത്ത് അനിയന്ത്രിതമായതോതില്‍ വര്‍ധിച്ചിരിക്കുന്നു.
മഹാമാരിക്കുമുമ്പ് നമ്മള്‍ കണ്ട ആഗോള യാഥാര്‍ഥ്യം പ്രതിദിനം ശരാശരി 137 സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ മറ്റുള്ളവരാല്‍ കൊലചെയ്യപ്പെടുന്നു എന്നതാണ്. യുഎന്‍ വിമെന്‍ സ്ഥിരീകരിക്കുന്നത്, ലോകത്താകമാനം 15നും 49നുമിടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളിലൊരാള്‍ തന്‍റെ പങ്കാളിയില്‍നിന്നും ശാരീരികമോ ലൈംഗികമോ ആയ ആക്രമണം നേരിടുന്നു എന്നാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടി ലോകത്തുടനീളമുള്ള നിരവധി സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഏറ്റവും പ്രധാന ആവശ്യം സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക എന്നായത് കേവലം യാദൃച്ഛികതയല്ല. ലോകരാജ്യങ്ങളില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടതോടെ നിരവധി അസമത്വങ്ങള്‍ക്കൊപ്പം ലിംഗപരമായ അസമത്വവും അപകടകരമാംവിധം ശക്തിപ്പെട്ടു എന്നതും ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ചരക്കുവത്കരണത്തിന്‍റെ പ്രാഥമിക ഇരയായി സ്ത്രീ മാറ്റപ്പെട്ടു; സ്ത്രീകള്‍ക്കെതിരായ ശാരീരികവും മാനസികവുമായ ആക്രമണങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും സൂചിക ഉയര്‍ന്നു. കോവിഡ്-19 മൂലം ലോകരാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചകാലത്ത് ഈ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണുണ്ടായത്. തൊഴിലില്ലായ്മയും ഒറ്റപ്പെട്ട അവസ്ഥയും പ്രത്യുത്പാദന സംബന്ധമായ അധിക ഭാരവും വര്‍ധിതമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യവും ജീവിത മാര്‍ഗം കണ്ടെത്താന്‍ കഴിയാത്തതുമെല്ലാം വീട്ടകങ്ങളില്‍ കൂലിയില്ലാ വേലചെയ്യുന്ന സ്ത്രീ വിഭാഗത്തിനെതിരായ ലിംഗപരമായ ആക്രമണങ്ങള്‍ വഷളാകുന്നതിന് കാരണമായി. തങ്ങളെ ദുരുപയോഗംചെയ്യുന്നവരോടൊത്ത് മുഴുവന്‍സമയവും സ്വന്തം വീട്ടില്‍ അടച്ചിടപ്പെട്ട ഈ സ്ത്രീകളെ മഹാമാരിയെക്കാളേറെ ബാധിച്ചത് കുടുംബത്തിലെ മേല്‍പറഞ്ഞ വിഭാഗത്തിന്‍റെ, പ്രത്യേകിച്ചും പുരുഷന്മാരുടെ ചൂഷണമാണ്. പുറത്തുപോയി പരാതിപ്പെടാനോ സംരക്ഷണം തേടാനോ ലോക്ഡൗണ്‍കാലത്ത് കഴിയില്ല എന്നത് ചൂഷകര്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കി.
ഓരോ 20 മിനുറ്റിലും ഒരു സ്ത്രീ ലൈംഗിക പീഡനത്തിനിരയാകുകയും ഓരോ 9 മിനിറ്റിലും ഒരു ഗാര്‍ഹിക പീഡനസംബന്ധമായ ക്രൂരത അരങ്ങേറുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന് എന്‍സിആര്‍ബി വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ സ്ഥിതിവിവരക്കണക്കിന്‍റെയടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടല്ലോ. ഇത് 2014നു മുമ്പുള്ള കണക്കാണ് ഇപ്പോള്‍, സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കാനാണ് സാധ്യത. 2020 മാര്‍ച്ച് 24 മുതല്‍ മെയ് 31 വരെയാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ നിലവിലുണ്ടായിരുന്നത്. ദേശീയ വനിത കമ്മിഷന്‍റെ കണക്കനുസരിച്ച് 2020 ഫെബ്രുവരി 27നും മെയ് 31നുമിടയ്ക്ക് രജിസ്റ്റര്‍ചെയ്ത ഗാര്‍ഹിക പീഡന കേസുകളില്‍ 2.5 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന്‍റെപേരില്‍ 1477 പരാതികളാണ് ഈ കാലയളവില്‍ കമ്മിഷന് ലഭിച്ചത്. 2020 ഏപ്രില്‍ മാസത്തിലും മേയ് മാസത്തിലുമായി ദേശീയ വനിത കമ്മിഷന് ലഭിച്ച മൊത്തം പരാതികളില്‍ 47.2 ശതമാനവും ഗാര്‍ഹികാതിക്രമവുമായി ബന്ധപ്പെട്ടതായിരുന്നു; അതേസമയം 2020 ജനുവരിയിലും മാര്‍ച്ചിലുമായി വന്ന മൊത്തം കേസുകളുടെ 20.6 ശതമാനം മാത്രമായിരുന്നു ഗാര്‍ഹികാതിക്രമവുമായി ബന്ധപ്പെട്ടത്. അതായത് ലോക്ഡൗണ്‍കാലത്ത് ഈ ക്രൂരത രണ്ടര ഇരട്ടിയോളം വര്‍ധിച്ചു. സ്ത്രീ ദുര്‍ബലയും രണ്ടാംതരം പൗരയും പുരുഷന്‍റെ വീട്ടുവേലക്കാരിയുമാണെന്ന് പറയുന്ന പിന്തിരിപ്പന്‍ മൂല്യബോധം അടങ്ങിയ വ്യവസ്ഥിതിയും ഭരണ സംവിധാനവുമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അത്തരമൊരു സംവിധാനം സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന ജീര്‍ണിച്ച, അറുപിന്തിരിപ്പന്‍ മൂല്യബോധത്തിന് മഹാമാരി കൂടുതല്‍ അവസരമൊരുക്കി എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി അക്കാലത്തുതന്നെ പ്രസ്താവിച്ചത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ മൂല്യബോധത്തിലേക്കാണിത് വിരല്‍ചൂണ്ടുന്നത്.
ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിലെ തീവ്ര വലതുപക്ഷം ഭരിക്കുന്ന രാജ്യമായ ബ്രസീലില്‍ മഹാമാരിക്കുമുമ്പ് ഓരോ 15 മിനുറ്റിലും ഒരു സ്ത്രീ അതിക്രമത്തിനിരയായിരുന്നു എങ്കില്‍, 2020ല്‍ അത് മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയായി; സാവൊപോളോ സംസ്ഥാനത്ത് 2019 മാര്‍ച്ച് മുതല്‍ 2020 മാര്‍ച്ചുവരെയുള്ള കാലയളവിലുണ്ടായത്, 46.2 ശതമാനത്തിന്‍റെ വര്‍ധനവാണ്. റിയോ ഗ്രാന്‍ഡെ ഡി നോര്‍തെ സംസ്ഥാനത്ത് പെണ്‍ഹത്യാ നിരക്കുകള്‍ 300 ശതമാനംകണ്ട് വര്‍ധിക്കുകയും, മാത്തോഗ്രോസോയില്‍ 400 ശതമാനംകണ്ട് വര്‍ധിക്കുകയും ചെയ്തു. സാവോ പോളൊയില്‍ മാത്രം ഗാര്‍ഹികാതിക്രമത്തിന്‍റെപേരില്‍ പൊലീസിനു വന്ന അറിയിപ്പുകള്‍ (കോളുകള്‍) 44 ശതമാനമായി വര്‍ധിച്ചു. ഇതായിരുന്നു മഹാമാരിക്കാലത്ത് ബ്രസീലിലെ സ്ത്രീ ജീവിതത്തിന്‍റെ നേര്‍ചിത്രം. ഈ കണക്കുകള്‍ പൊലീസില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടവ മാത്രമാണ്; പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത എത്രയോ സംഭവങ്ങളുണ്ട്.
അര്‍ജന്‍റീനയില്‍ ലോക്ഡൗണിന്‍റെ ആദ്യത്തെ മാസത്തില്‍തന്നെ പ്രതിദിനം ഏകദേശം ഒരു പെണ്‍ഹത്യവീതം റിപ്പോര്‍ട്ടു ചെയ്യപ്പെടുകയുണ്ടായി; അതില്‍ 66 ശതമാനവും ഇരകളാക്കപ്പെട്ടവരുടെ വീടുകളില്‍വെച്ച് നടന്നവയാണ്. അല്ലെങ്കിലും പൊതുവില്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായൊരിടമില്ല എന്നതാണ് വാസ്തവം. തൊഴിലിടങ്ങളിലും സമൂഹത്തിലും സ്വന്തം കുടുംബങ്ങളിലടക്കം ചൂഷണവും അവഗണനയും നേരിടേണ്ടിവരുന്ന മനുഷ്യജീവിതങ്ങളാണവര്‍.
മഹാമാരിക്കുമുമ്പ് പെണ്‍ഹത്യ ആഗോള ശരാശരിയുടെ അഞ്ചിരട്ടി ആയിരുന്ന രാജ്യമാണ് തെക്കേ ആഫ്രിക്ക; വിഷയവുമായി ബന്ധപ്പെട്ട വിശ്വസനീയമായ വിവരശേഖരണം ബുദ്ധിമുട്ടുള്ളതായതിനാല്‍ ലിംഗപരമായ ആക്രമണത്തിന്‍റെ വിശകലനം കൃത്യമായി കാണിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ആ രാജ്യം പുറത്തിറക്കിയിട്ടില്ല. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ചുവരെയുള്ള കാലയളവില്‍ സ്ത്രീകള്‍ക്കെതിരായ 1,79,683 കുറ്റകൃത്യങ്ങളാണ് സൗത്ത് ആഫ്രിക്കന്‍ പൊലീസ് റിപ്പോര്‍ട്ട്ചെയ്തതത്. ഇതില്‍ 82.728 കേസുകള്‍ സാധാരണ ആക്രമണവും 54,142 കേസുകള്‍ ഗുരുതരമായ പരിക്കുകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുളളതുമായിരുന്നു. ആ വര്‍ഷം 2771 സ്ത്രീകള്‍ കൊല്ലപ്പെട്ടു; 3445 സ്ത്രീകളാണ് കൊലപാതക ശ്രമത്തിനിരയായത്; ലൈംഗികമായ അതിക്രമവുമായി ബന്ധപ്പെട്ട് 36,597 കേസുകളാണ് ആ വര്‍ഷം സൗത്ത് ആഫ്രിക്കന്‍ പൊലീസ് രജിസ്റ്റര്‍ചെയ്തത് (രജിസ്റ്റര്‍ ചെയ്യാത്തവ ഇനിയുമെത്രയോ). സൗത്ത് ആഫ്രിക്ക ലോക്ഡൗണിലേക്ക് കടന്ന ആദ്യത്തെ ആഴ്ചയില്‍മാത്രം, അതായത് 2020 മാര്‍ച്ച് 27നും 31നുമിടയ്ക്ക് 2300 പരാതികളാണ് പൊലീസിന് ലിംഗപരമായ ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ചത്. 2020 ഏപ്രില്‍ 20ന് നടന്ന വെബിനാറില്‍, സ്ത്രീപക്ഷ സമീപനം സ്വീകരിച്ചുവരുന്ന സോങ്കെ ജന്‍ഡര്‍ ജസ്റ്റിസ് എന്ന എന്‍ജിഒ റിപ്പോര്‍ട്ടുചെയ്തത് ഈ കണക്ക് കുറ്റകൃത്യത്തിന്‍റെ യഥാര്‍ഥ ചിത്രം കാണിക്കുന്നതല്ല എന്നാണ്; കാരണം ആക്രമിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആ സാഹചര്യത്തില്‍ പുറത്തുപോകാനോ പരാതി നല്‍കാനോ കഴിയുമായിരുന്നില്ല.
വാസ്തവത്തില്‍ മഹാമാരിയുടെ തുടക്കംമുതലിങ്ങോട്ട് സ്ത്രീകള്‍ക്കെതിരായ അതിക്രത്തിന്‍റെ കാര്യത്തില്‍ ലോകത്താകമാനം വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യത്തെ കുറച്ചുദിവസങ്ങള്‍കൊണ്ട് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ 32 ശതമാനത്തിന്‍റെ കുതിപ്പുണ്ടായ ഫ്രാന്‍സില്‍ അവിടുത്തെ ഗവണ്‍മെന്‍റ് ഗാര്‍ഹിക പീഡനങ്ങളുടെ ഇരകള്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ മുറികള്‍ ലഭ്യമാക്കുകയും അവര്‍ക്കാവശ്യമായ മാനസികമായ പിന്തുണ നല്‍കുന്നതിന് കൗണ്‍സിലിങ് സെന്‍ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അര്‍ജന്‍റീനയിലും ബ്രസീലിലും മറ്റ് പല രാജ്യങ്ങളിലും ഈ പ്രവണത തടയുന്നതിന് ആപ്പുകളും അടിയന്തിര സന്ദേശം നല്‍കാനുള്ള സംവിധാനങ്ങളും ഏര്‍പ്പടുത്തേണ്ടിവന്നു. ഇന്ത്യാ ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല; കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മാത്രമാണ് സ്ത്രീസുരക്ഷയ്ക്കുവേണ്ട നടപടകികള്‍ സ്വീകരിച്ചത്. തീര്‍ച്ചയായും ലോക്ഡണ്‍കാലത്തിന്‍റെ, തുടര്‍ന്നുള്ള മഹാമാരി കാലത്തിന്‍റെയും ഗുരുതരമായ പ്രത്യാഘാതങ്ങളിലൊന്നാണ് ലിംഗപരമായ അടിച്ചമര്‍ത്തലുകള്‍. പ്രത്യേകിച്ചും ഗാര്‍ഹിക പീഡനവും ലൈംഗികാക്രമണവും എന്ന് ലോകരാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍തന്നെ വെളിപ്പെടുത്തുന്നു. ഒപ്പം തൊഴിലില്ലായ്മയും സാമ്പത്തിക അസ്ഥിരതയും കൂലിയില്ലാവേലയും അതിന്‍റെ അധ്വാനഭാരവും ദാരിദ്ര്യവും ലോകത്താകമാനമുള്ള ഭൂരിപക്ഷ സ്ത്രീജീവിതങ്ങളെ കൂടുതല്‍ ഗുരുതരവും ദുരിതപൂര്‍ണവുമാക്കിത്തീര്‍ത്തു. കോവിഡ്കാലത്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ച സ്ത്രീകളുടെ അവസ്ഥ ഇതിനേക്കാള്‍ ദുരിതം നിറഞ്ഞതാണ്.
എന്താണിതിന് കാരണം? എന്തുകൊണ്ട് ആഗോളതലത്തില്‍തന്നെ ഇതൊരു പൊതുസമസ്യയും പൊതു പ്രവണതയുമായി മാറി?സ്ത്രീയുടെ കീഴാളപദവി നിലനില്‍ക്കണമെന്ന് താല്‍പര്യമുള്ള നവഫാസിസ്റ്റ് ആശയങ്ങളാണ് ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളെയും നയിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയില്‍ മോദിയെയും ബ്രസീലില്‍ ബൊള്‍സനാരൊയെയുംപോലുള്ള നവഫാസിസ്റ്റ് ആശയത്തിന്‍റെ വക്താക്കള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ സ്ത്രീവിരുദ്ധത വന്‍തോതില്‍ വ്യാപിക്കുകയാണ്. ഇത്തരം യാഥാസ്ഥിതിക തീവ്ര വലതുപക്ഷനയങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ പരസ്പരം വെറുപ്പുളവാക്കുകയും സ്ത്രീവിരുദ്ധത, വംശീയത, വര്‍ഗീയത തുടങ്ങിയ അക്രമാസക്തമായ വികാരങ്ങള്‍ വളര്‍ത്തുകയും ഇത്തരം പ്രവണതകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടതോടെ പൂര്‍ണമായും ചരക്കുവത്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത സ്ത്രീകളുടെ അവസ്ഥ, നവഫാസിസത്തിന്‍റെ ഘട്ടത്തില്‍ പ്രത്യേകിച്ചും കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കൂടുതല്‍ ദുരിതമയമായിരിക്കുന്നു; സ്ത്രീകള്‍ക്കു•