Tuesday, June 30, 2026

ad

Homeകവര്‍സ്റ്റോറികടത്തിന്റെ കണക്കുകളിലെ ഒളിച്ചുകളിയും പുകമറയും

കടത്തിന്റെ കണക്കുകളിലെ ഒളിച്ചുകളിയും പുകമറയും

അഭിലാഷ് എസ്

‘കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം:സ്ഥിതിവിവര റിപ്പോർട്ട്’ കണക്കുകളിലെ കള്ളക്കളിയുടെ ഉത്തമ ഉദാഹരണമാണ്. ഖജനാവിലെ കണക്കുകളുടെയും ആർ.ബി.ഐയുടെ സാങ്കേതിക പദാവലികളുടെയും ഗൗരവത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ രേഖയുടെ ലക്ഷ്യം വളരെ വ്യക്തമാണ്: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ മുൻ സർക്കാർ സൃഷ്ടിച്ച ഒരു മഹാദുരന്തമായി ചിത്രീകരിക്കുക, അതുവഴി യുഡിഎഫിന്റെ 2026-ലെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന ചെലവുചുരുക്കൽ നയങ്ങൾക്ക് (Austerity Agenda) കളമൊരുക്കുക. സൂക്ഷ്മമായി പരിശോധിച്ചാൽ, സാങ്കേതികമായി വാചാലമെങ്കിലും വിശകലനാത്മകമായി തികഞ്ഞ അസത്യങ്ങൾ നിറഞ്ഞ ഒരു രേഖയാണിതെന്ന് വ്യക്തമാകും. ഫെഡറൽ സംവിധാനത്തിന്റെ പരിമിതികളെ ഭരണപരമായ പരാജയങ്ങളായും, ക്ഷേമപ്രവർത്തനങ്ങളെ സാമ്പത്തിക പാപമായും കുറഞ്ഞുവരുന്ന കടബാധ്യതയെ ആസന്നമായ സാമ്പത്തിക തകർച്ചയായുമാണ് ഇത് വ്യാഖ്യാനിക്കുന്നത്.

1. കടബാധ്യത കുറയുകയാണ്, 
പൊട്ടിത്തെറിക്കുകയല്ല
റിപ്പോർട്ടിലെ പ്രധാന ഞെട്ടിക്കൽ തന്ത്രം സംസ്ഥാനത്തിന്റെ കടബാധ്യത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) 35.5 ശതമാനമായ “₹5.07 ലക്ഷം കോടി’ ആണെന്ന കണക്കാണ്. എന്നാൽ യഥാർത്ഥ കണക്കുകൾ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് നൽകുന്നത്. 2025–26 ലെ എ ജിയുടെ പ്രാഥമിക കണക്കുകൾപ്രകാരം, യഥാർത്ഥ പൊതു കടം ₹3.47 ലക്ഷം കോടി മാത്രമാണ്. അതായത്, പൊതുകടം ജി.എസ്.ഡി.പിയുടെ 24.34 ശതമാനം മാത്രമാണ്. ഏറ്റവും വിശാലമായ അർത്ഥത്തിൽ ‘കടങ്ങളും ബാധ്യതകളും’ എന്ന നിലയിൽ കണക്കാക്കിയാൽ പോലും ഇത് 33.61 ശതമാനം മാത്രമാണ്—അല്ലാതെ റിപ്പോർട്ടിൽ പറയുന്ന 35.5 ശതമാനമല്ല. വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ സാമ്പത്തിക പ്രതിസന്ധിയായി കണക്കാക്കപ്പെടുന്ന അന്താരാഷ്ട്ര മാനദണ്ഡം 60 ശതമാനമാണെന്നോർക്കണം. അതായത്, കേരളം സാമ്പത്തിക പ്രതിസന്ധിയുടെ അയലത്തുപോലുമല്ല എന്നർഥം.

കൂടുതൽ പ്രധാനപ്പെട്ട കാര്യം, കടത്തിന്റെ തോത് കൂടുകയല്ല, മറിച്ച് കുറഞ്ഞുവരികയാണ് എന്നതാണ്. കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ഏറ്റവും ഉയർന്നത് 2020-–21-ൽ (38.47 ശതമാനം) ആയിരുന്നു. ജീവനും ഉപജീവനവും സംരക്ഷിക്കാൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വൻതോതിൽ വായ്പയെടുത്ത കോവിഡ് മഹാമാരിയുടെ സമയമായിരുന്നു അത്. അതിനുശേഷം ഈ അനുപാതം തുടർച്ചയായി കുറഞ്ഞുവരികയാണ്: 36.31% (2021-–22), 34.87% (2022–-23), 34.52% (2023-–24), ഇപ്പോൾ 33.61% (2025–-26). കോവിഡ് കാലത്തെ ഉയർന്ന നിരക്കിൽനിന്ന് ഏകദേശം അഞ്ചു ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. താപനില കുറഞ്ഞുവരുന്ന ഒരു കെട്ടിടത്തിൽ നോക്കി “തീപിടിച്ചേ’ എന്ന് നിലവിളിക്കുന്നതിനു തുല്യമാണ് “₹5.07 ലക്ഷം കോടിയുടെ ബാധ്യത’ എന്ന, ഈ റിപ്പോർട്ടിലെ വിലാപം.

സാധാരണ ഓരോ അഞ്ചുവർഷത്തിലും കേരളത്തിന്റെ കടം ഇരട്ടിയാകുന്ന ഒരു പ്രവണത മുൻകാലങ്ങളിൽ ഉണ്ടായിരുന്നു (2010–-11 മുതൽ 2015-–16 വരെ കടബാധ്യതയിൽ 100.03 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്). എന്നാൽ, ഈ കടത്തിന്റെ വളർച്ചാനിരക്ക് ഇപ്പോൾ പകുതിയിലും താഴെയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന സുപ്രധാന പ്രവണത ഈ റിപ്പോർട്ട് സൗകര്യപൂർവ്വം മറക്കുന്നു. 2016–-17 മുതൽ 2020–-21 വരെയുള്ള കാലയളവിൽ ഇത് 59.23% ആയി കുറയുകയും, 2021-–22 മുതൽ 2025-–26 വരെയുള്ള കാലത്ത് ഇത് വീണ്ടും കുറഞ്ഞ് 45.66% ആകുകയും ചെയ്തു. മുൻകാലങ്ങളെ അപേക്ഷിച്ച് കടമെടുക്കുന്നതിന്റെ വേഗതയിൽ തുടർച്ചയായി ഉണ്ടാകുന്ന ഈ വലിയ ഇടിവ് സമ്പദ്‌വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന സ്ഥിരതയെയും മികച്ച ആസൂത്രണത്തെയുമാണ് സൂചിപ്പിക്കുന്നത്.

2. വളർച്ച കടത്തെ മറികടക്കുന്നു
സാമ്പത്തിക രംഗം തകർച്ചയുടെ ഒരു ചുഴിയിലാണെന്നുള്ള റിപ്പോർട്ടിലെ വാദം, സമ്പദ്‌വ്യവസ്ഥയെക്കാൾ വേഗത്തിൽ കടം വർദ്ധിക്കുന്നു എന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, കണക്കുകൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. 2020–-21 നും 2025–-26 നുമിടയിൽ, കേരളത്തിന്റെ ജിഎസ്ഡിപി 13.08 ശതമാനം വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോൾ, മൊത്തം കടങ്ങളും ബാധ്യതകളും വളർന്നത് 10.07 ശതമാനം നിരക്കിൽ മാത്രമാണ്. പൊതു കടം വളർന്നത് 11.71 ശതമാനത്തിലാണ്—ഇതും സമ്പദ്‌വ്യവസ്ഥയുടെ നാമമാത്ര വളർച്ചാനിരക്കിനേക്കാൾ താഴെയാണ്. ലളിതമായി പറഞ്ഞാൽ, കടത്തേക്കാൾ വേഗത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണ്. സാമ്പത്തിക വളർച്ച കടത്തിന്റെ ഭാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ഇതൊരു യാദൃച്ഛിക സംഭവമല്ല. ഒരു തലമുറ കണ്ട ഏറ്റവും പ്രയാസകരമായ സാമ്പത്തിക കാലഘട്ടത്തിൽ നടത്തിയ ബോധപൂർവമായ സാമ്പത്തിക മാനേജ്മെന്റിന്റെ ഫലമാണിത്. മുൻ സർക്കാർ കോവിഡ് ആഘാതത്തെ നേരിട്ടു, സാർവത്രിക വാക്സിനേഷൻ നൽകി, ക്ഷേമ പെൻഷനുകൾ നിലനിർത്തി, ഇതിനെല്ലാം പുറമെ കടത്തിന്റെ ഗ്രാഫ് താഴേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാൽ, ഈ സാമ്പത്തിക സ്ഥിരതയ്ക്ക് സ്ഥിതിവിവര റിപ്പോർട്ട് യാതൊരു അംഗീകാരവും നൽകുന്നില്ല. പകരം, 2020-–21 ലെ കടത്തിന്റെ ഉയർന്ന നിരക്കിനെ അടിസ്ഥാനമായി എടുക്കുകയും, തുടർന്നുള്ള നാലു വർഷത്തെ സാമ്പത്തിക പുരോഗതിയെ പാടെ തമസ്കരിക്കുകയും ചെയ്യുന്നു.

3. “പൈതൃകമായി ലഭിച്ച ബാധ്യത’ എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നത്
48,733 കോടി രൂപയുടെ കുടിശ്ശികകൾ നാടകീയമായി അക്കമിട്ടു നിരത്തിക്കൊണ്ടാണ് ഈ റിപ്പോർട്ട് ആരംഭിക്കുന്നത്. എന്നാൽ, ഇതിലെ വലിയൊരു പങ്കായ 36,057 കോടി രൂപ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മാറ്റിവെക്കപ്പെട്ട ക്ഷാമബത്തയും (DA) ക്ഷാമാശ്വാസവുമാണ് (DR) എന്ന വസ്തുത രേഖയിൽ വ്യക്തമാക്കുന്നില്ല. ഇതൊരിക്കലും അഴിമതിയോ ധൂർത്തോ അല്ല. യുഡിഎഫ് ഉൾപ്പെടെയുള്ള മുൻ സർക്കാരുകൾ ഘട്ടം ഘട്ടമായി നൽകിത്തീർക്കാറുള്ള സ്വാഭാവികമായ സാമ്പത്തിക ബാധ്യതകൾ മാത്രമാണിത്. വേതന കുടിശ്ശിക നൽകാനുള്ള ബാധ്യതയെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ലക്ഷണമായി ചിത്രീകരിക്കുന്നത് യുക്തിരഹിതമാണ്.

മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം വരുമാനവുമായി താരതമ്യം ചെയ്ത് ഈ കുടിശ്ശികയെ വിലയിരുത്താൻ റിപ്പോർട്ട് തയ്യാറാകുന്നില്ല. ₹48,733 കോടി എന്നത് ഒരു വർഷത്തെ സംസ്ഥാന ജി.എസ്.ഡി.പിയുടെ 3.4 ശതമാനം മാത്രമാണ്. നാലുവർഷങ്ങളിലായി എട്ട് ഗഡുക്കളായി നൽകാൻ ഇതിനകം തീരുമാനിച്ച ഈ തുക, വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ, പണലഭ്യതയിൽ ഉണ്ടാക്കുന്ന ഇടിവ് ഏകദേശം ₹9,000 കോടിയാണ്. 1.3 ലക്ഷം കോടി രൂപയിലധികം വാർഷിക വരുമാനമുള്ള ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ പ്രതിസന്ധിയല്ല. കൈകാര്യം ചെയ്യാവുന്ന ഒരു സ്വാഭാവിക പണലഭ്യതാ പ്രശ്നത്തെ, മുൻ സർക്കാരിൽനിന്ന് പൈതൃകമായി ലഭിച്ച മഹാദുരന്തമായി ചിത്രീകരിക്കുകയാണ് ഈ റിപ്പോർട്ട്. ഇതൊരു സാമ്പത്തിക നാടകമാണ്, അല്ലാതെ വിശകലനമല്ല.

4. ബജറ്റിന് കഴിയാത്തത് ചെയ്തതിന്റെ പേരിൽ കിഫ്ബിയെ ബലിയാടാക്കുന്നു
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനോടുള്ള (KIIFB) ഈ റിപ്പോർട്ടിന്റെ സമീപനമാണ് ഏറ്റവും വലിയ വിരോധാഭാസം. സംസ്ഥാനത്തിന് സാധാരണ ബജറ്റിലൂടെ മൂലധന നിക്ഷേപം നടത്തുന്നത്, വായ്പാ പരിധിയും എഫ്.ആർ.ബി.എം (FRBM) നിയന്ത്രണങ്ങളും വഴി കേന്ദ്ര സർക്കാർ അസാധ്യമാക്കിയപ്പോഴാണ് കിഫ്ബി രൂപീകരിച്ചത്. ചരിത്രപരമായ ഈ പശ്ചാത്തലം റിപ്പോർട്ട് സമ്മതിക്കുന്നുണ്ടെങ്കിലും, കിഫ്ബി “വരുമാനം ചോർത്തുന്നു’ എന്നും “സമാന്തര ഭരണം നടത്തുന്നു’ എന്നും കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. കിഫ്ബി സാമ്പത്തിക നിയന്ത്രണങ്ങൾ സൃഷ്ടിച്ചതല്ല; മറിച്ച് കേന്ദ്രത്തിന്റെ ആ നിയന്ത്രണങ്ങളെ മറികടക്കാനുള്ള ഒരു ചെറുത്തുനിൽപ്പായിരുന്നു.

കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കണമെന്ന, കേരള നിയമസഭ തള്ളിക്കളഞ്ഞ, നിലവിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫർ ചെയ്യപ്പെട്ട സിഎജിയുടെ (C&AG) 2024–-25 ലെ കണ്ടെത്തൽ കേവലമൊരു സാങ്കേതിക പുനർവർഗീകരണം മാത്രമാണ്, അതൊരു സാമ്പത്തിക ക്രമക്കേടല്ല. ധനകാര്യ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് പുറത്ത് റോഡുകളും സ്കൂളുകളും പാലങ്ങളും നിർമിക്കുന്നതിൽ കിഫ്ബി കൈവരിച്ച വിജയമാണ് റിപ്പോർട്ടിനെ യഥാർത്ഥത്തിൽ അലോസരപ്പെടുത്തുന്നത്. കിഫ്ബിക്ക് ₹21,000 കോടിയുടെ കടബാധ്യതയുണ്ടെന്നും ₹35,000 കോടിയുടെ പദ്ധതികൾ ഇനിയും ഫണ്ട് ചെയ്യാനുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ കണക്കുകൾ മുഖവിലയ്‌ക്കെടുത്താൽ തന്നെ, അവ സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പിയുടെ 4 ശതമാനത്തിൽ താഴെ മാത്രമാണ്. ഉൽപ്പാദനപരമായ അടിസ്ഥാനസൗകര്യങ്ങളിൽ കാലാകാലങ്ങളായി കുറഞ്ഞ നിക്ഷേപം മാത്രം നടത്തിയിരുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, ഇതൊരു വികസന മുന്നേറ്റമാണ്, അല്ലാതെ ബാധ്യതയല്ല.

കിഫ്ബിയുടെ വായ്പാ പലിശ നിരക്ക് സംസ്ഥാനത്തിന്റേതിനേക്കാൾ “1 മുതൽ 1.5 ശതമാനം വരെ കൂടുതലാണ്’ എന്ന വാദം അടിസ്ഥാനപരമായ വിപണി യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നവർ സർക്കാരിന്റെ അതേ നിരക്കിൽ (Sovereign rates) വായ്പ നൽകില്ല എന്നത് സാമ്പത്തികശാസ്ത്രത്തിലെ പ്രാഥമിക പാഠമാണ്. പലിശ നിരക്കിലെ ചെറിയ വ്യത്യാസമല്ല ഇവിടെ പ്രധാനം, മറിച്ച് കിഫ്ബി സൃഷ്ടിച്ച ആസ്തികൾ, ചെലവായ തുകയ്ക്ക് തത്തുല്യമായ സാമ്പത്തിക-, സാമൂഹിക ലാഭം നൽകുന്നുണ്ടോ എന്നതാണ്. അവിടെ റിപ്പോർട്ട് നിശബ്ദമാണ്, കാരണം ആ ഉത്തരം അവർക്ക് അസൗകര്യമുണ്ടാക്കുന്നതാണ്.

വായ്പയെടുക്കുന്ന പണം മുഴുവൻ ദൈനംദിന ചെലവുകൾക്കും സർക്കാരിന്റെ ഉപഭോഗത്തിനും മാത്രമായി ഉപയോഗിക്കുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണ്. നേരെമറിച്ച്, വായ്പാത്തുകയുടെ വലിയൊരു ശതമാനം ദീർഘകാല സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ആസ്തികളായ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുടെ നിർമാണത്തിനായാണ് വിനിയോഗിക്കപ്പെടുന്നത്. സർക്കാരിന്റെ നേരിട്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുപുറമെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡ് നിർമാണ ഗ്രാന്റുകൾ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, നൈപുണി വികസനം എന്നിവയ്ക്കുള്ള ഫലപ്രദമായ മൂലധനച്ചെലവ് (Effective Capital Expenditure – ECE) വലിയ തോതിൽ വർദ്ധിക്കുന്നുണ്ട്. 2022-–23 ൽ 21,635 കോടി രൂപയായിരുന്ന ECE, 2026-–27 ൽ 30,961 കോടി രൂപയായി (ഏകദേശം 43% വളർച്ച) ഉയരുമെന്ന് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ നിക്ഷേപങ്ങൾ പാഴായ പണമല്ല; അവയാണ് കേരളത്തിന്റെ ഉയർന്ന മാനവ വികസന സൂചികയുടെ അടിസ്ഥാനവും ജിഎസ്ഡിപിയുടെ വളർച്ച വർദ്ധിപ്പിക്കുന്ന ഘടകവും.

5. ഫെഡറൽ സംവിധാനത്തിലെ 
ബോധപൂർവമായ ഞെരുക്കലുകളെ 
മറച്ചുവെക്കുന്നു
കേന്ദ്ര-–സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ റിപ്പോർട്ടിന്റെ അനുബന്ധത്തിലേക്ക് ഒതുക്കിയിരിക്കുകയാണ്, എന്നാൽ കേരളത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുപിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം അതാണ്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട നികുതി വിഹിതം കുറഞ്ഞുവെന്നും, സെസ്സുകളും സർചാർജുകളും വർദ്ധിച്ചുവെന്നും, പതിനാറാം ധനകാര്യ കമ്മീഷൻ റവന്യൂ കമ്മി ഗ്രാന്റ് ഇല്ലാതാക്കിയെന്നും റിപ്പോർട്ട് സമ്മതിക്കുന്നു. എന്നാൽ ഇവ കേവലം ബാഹ്യമായ “പരിമിതികളായി’ മാത്രമാണ് അവതരിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ വായ്പയെടുക്കാൻ നിർബന്ധിതമാക്കുന്ന പ്രധാന കാരണമായി അതിനെ കാണുന്നില്ല.

റിപ്പോർട്ട് മറച്ചുവെക്കുന്ന സത്യം ഇതാണ്: കേരളത്തിന്റെ റവന്യൂ കമ്മി വർദ്ധിച്ചത് സംസ്ഥാനം ധൂർത്തടിച്ചതുകൊണ്ടല്ല; മറിച്ച്, സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കേണ്ട വിഭവങ്ങൾ കേന്ദ്രം ബോധപൂർവം വെട്ടിക്കുറയ്ക്കുകയും, സംസ്ഥാനങ്ങളുടെ പങ്കാളിത്തം ആവശ്യമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ അടിച്ചേൽപ്പിക്കുകയും ചെയ്തതുകൊണ്ടാണ്. 2022 ജൂണിൽ ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചപ്പോൾ, കേരളത്തിന് ആയിരക്കണക്കിനുകോടി രൂപയുടെ വരുമാനമാണ് നഷ്ടപ്പെട്ടത്. പതിനാറാം ധനകാര്യ കമ്മീഷൻ റവന്യൂ കമ്മി ഗ്രാന്റ് നിർത്തലാക്കിയപ്പോൾ, ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിനുണ്ടായിരുന്ന ഒരു സുപ്രധാന പിന്തുണയാണ് ഇല്ലാതായത്. 2026–-27 ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ ₹20,500 കോടി കുറച്ചാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്ന് റിപ്പോർട്ട് തന്നെ സമ്മതിക്കുന്നു. ഇത് “ബജറ്റിങ്ങിലെ പോരായ്മ’ അല്ല; കേന്ദ്രത്തിന്റെ ഫെഡറൽ കടന്നാക്രമണമാണ്.

ഈ സാമ്പത്തിക വിടവ് നികത്താൻ സംസ്ഥാനം വായ്പയെടുത്തതിനെ കുറ്റപ്പെടുത്തുന്നത് കാര്യകാരണങ്ങളെ തലതിരിച്ചു കാണുന്നതിനുതുല്യമാണ്. സ്ഥിതിവിവര റിപ്പോർട്ടിലെ കമ്മി കണക്കുകൾ കേരളത്തിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ തെളിവല്ല; അവ കേന്ദ്രത്തിന്റെ സാമ്പത്തിക കേന്ദ്രീകരണത്തിന്റെ നേർചിത്രമാണ്.

6. പൊതുമേഖലാ സ്ഥാപനങ്ങളുടെ “നഷ്ടം’ സബ്‌സിഡിയുടെ മറ്റൊരു രൂപമാണ്
പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള അധ്യായത്തിലാണ് റിപ്പോർട്ടിന്റെ വലതുപക്ഷ, നവലിബറൽ അജൻഡ ഏറ്റവും കൂടുതൽ വ്യക്തമാകുന്നത്. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നിവയുടെ നഷ്ടം ഒരു ഓഡിറ്ററുടെ ഗൗരവത്തോടെ റിപ്പോർട്ട് അക്കമിട്ടു നിരത്തുന്നു. എന്നാൽ ഉയർന്ന ജീവിതച്ചെലവുള്ള ഒരു സംസ്ഥാനത്ത് ബസ് യാത്രാക്കൂലി, വൈദ്യുതി നിരക്ക്, കുടിവെള്ളം എന്നിവ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ നൽകുന്നതിന് സർക്കാർ നൽകുന്ന സബ്സിഡിയാണ് ഈ “നഷ്ടങ്ങൾ’ എന്ന യാഥാർത്ഥ്യം റിപ്പോർട്ട് അംഗീകരിക്കുന്നില്ല. “ഉൽപ്പാദനാധിഷ്ഠിത സബ്സിഡികളിൽ നിന്ന് ഉപഭോഗാധിഷ്ഠിത സബ്സിഡികളിലേക്ക്’ മാറണമെന്ന റിപ്പോർട്ടിന്റെ ശുപാർശ തികച്ചും അവശ്യ സേവനങ്ങളെ കമ്പോളവൽക്കരിക്കാനുള്ള നീക്കമാണ്.

ബെവ്‌കോയെയും (Beverages Cor poration) സിവിൽ സപ്ലൈസ് കോർപ്പറേഷനെയും ലയിപ്പിച്ച് “നഷ്ടം നികത്തുക’ എന്ന നിർദ്ദേശവും ഇതിന്റെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്നു. ഇതൊരു ഭരണപരിഷ്കാരമല്ല; പൊതുവിതരണ സമ്പ്രദായത്തിന്റെ നിലനിൽപ്പ് മദ്യ വിൽപ്പനയെ ആശ്രയിച്ച് മുന്നോട്ടു പോകണമെന്നത് തലതിരിഞ്ഞ ഒരു നിർദേശമായി മാത്രമേ പരിഷ്കൃത സമൂഹത്തിന് കണക്കാക്കാനാവൂ. തന്ത്രപരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ “ഓഹരി വിറ്റഴിക്കൽ, സ്വകാര്യവൽക്കരണം, അല്ലെങ്കിൽ അടച്ചുപൂട്ടൽ’ എന്നീ നിർദ്ദേശങ്ങൾ തികഞ്ഞ നവലിബറൽ അജൻഡയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യമാണ് യഥാർത്ഥ പ്രശ്നമെങ്കിൽ, സ്വകാര്യ മേഖലയുടെ കൈവശമുള്ള വൻകിട ഭൂമികൾ ഏറ്റെടുക്കാനോ, സംസ്ഥാനത്തെ വിലക്കയറ്റത്തിനു കാരണമാകുന്ന റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടങ്ങൾക്ക് നികുതി ചുമത്താനോ റിപ്പോർട്ട് എന്തുകൊണ്ട് ശുപാർശ ചെയ്യുന്നില്ല?

7. മാർച്ചിലെ വായ്പയും WMA വിമർശനവും വെറും സാമ്പത്തിക നാടകം
പൊതുവിപണിയിൽ നിന്നുള്ള വായ്പയെടുക്കൽ (OMB) മാർച്ചിൽ കേന്ദ്രീകരിക്കുന്നു എന്നത് ഒരു വലിയ സാമ്പത്തിക കെടുകാര്യസ്ഥതയായി റിപ്പോർട്ട് ചിത്രീകരിക്കുന്നു. കേന്ദ്ര ഫണ്ടുകൾ ലഭിക്കുന്നതിലെ കാലതാമസവും നികുതി പിരിവിലെ വാർഷിക രീതികളും കാരണം ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന ട്രഷറികളും പിന്തുടരുന്ന ഒരു സാധാരണ രീതി മാത്രമാണിത്. ഇതിനെ കേരളത്തിന്റെ മാത്രം പ്രശ്നമായി അവതരിപ്പിക്കുന്നത് വിവരമില്ലായ്മയോ അല്ലെങ്കിൽ ബോധപൂർവമുള്ള വഞ്ചനയോ ആണ്.

2025-ൽ 262 ദിവസങ്ങളിൽ കേരളം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് (WMA) ഉപയോഗിച്ചു എന്ന ‘കണ്ടെത്തലിനെ’ റിപ്പോർട്ട് വല്ലാതെ പർവതീകരിക്കുന്നു. ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും നിർത്തിയതിനുശേഷമുള്ള ആദ്യത്തെ സമ്പൂർണ വർഷമായിരുന്നു 2024-–25 എന്ന യാഥാർത്ഥ്യം അവർ സൗകര്യപൂർവം മറക്കുന്നു. ഏതൊരു സംസ്ഥാനത്തെയും ബുദ്ധിമുട്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയായിരുന്നു അത്. കേരളത്തിന്റെ WMA പരിധി ₹2,308 കോടി മാത്രമാണ് എന്ന സത്യം റിപ്പോർട്ട് പറയുന്നില്ല; സംസ്ഥാനത്തിന്റെ വാർഷിക ചെലവിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണിത്. ഹ്രസ്വകാലത്തേക്ക് ആർ.ബി.ഐയുടെ ഈ സൗകര്യം ഉപയോഗിക്കുന്നത് സാമ്പത്തിക തകർച്ചയുടെ ലക്ഷണമല്ല; മറിച്ച് കൃത്യമായ പണലഭ്യതാ മാനേജ്മെന്റാണ് (Liquidity Management). ഈ കാലയളവിൽ ഒരു തവണപോലും കടപ്പത്രങ്ങളിൽ വീഴ്ച വരുത്താതെ കൃത്യമായി ശമ്പളവും പെൻഷനും പലിശയും നൽകാൻ കഴിഞ്ഞു എന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെയാണ് കാണിക്കുന്നത്.

8. യഥാർത്ഥ അജൻഡ
ചെലവുചുരുക്കലും തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്തും
ഏഴാം അധ്യായത്തിൽ റിപ്പോർട്ടിന്റെ യഥാർത്ഥ മുഖം വ്യക്തമാകുന്നു. പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, ശമ്പള കമ്മീഷനുകളുടെ കാലാവധി ദീർഘിപ്പിക്കുക, ഭൂനിയമവും -തൊഴിൽ നിയമങ്ങളും “പരിഷ്കരിക്കുക’ തുടങ്ങിയ ആവശ്യങ്ങളാണ് റിപ്പോർട്ട് ഉന്നയിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തേണ്ടത് അവ “നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ’ എത്രത്തോളം പ്രാപ്തമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഇതിൽ പറയുന്നു. ഇതൊന്നും സാമ്പത്തിക സ്ഥിരതയ്ക്കുള്ള നടപടികളല്ല; മറിച്ച് പൊതുമേഖലയെ തകർക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കാനും, കേരളത്തിന്റെ ഭൂമിയും വിഭവങ്ങളും സ്വകാര്യ മൂലധനത്തിനുതുറന്നുകൊടുക്കാനുമുള്ള ഘടനാപരമായ നവലിബറൽ മാറ്റങ്ങളാണ്.

“കൂടുതൽ അധ്യാപകരും കൂടുതൽ സ്കൂളുകളും എന്നാൽ, കുറഞ്ഞ വിദ്യാർത്ഥികളും’ എന്ന റിപ്പോർട്ടിലെ വിലാപം അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിന്റെ മികച്ച അധ്യാപക–-വിദ്യാർത്ഥി അനുപാതവും സ്കൂളുകളുടെ എണ്ണവുമാണ് നമ്മുടെ മനുഷ്യവികസന നേട്ടങ്ങളുടെ അടിസ്ഥാനം. അതിനെയൊരു സാമ്പത്തിക ബാധ്യതയായി കാണുന്നത് കേരള മോഡലിനെത്തന്നെ തെറ്റായി മനസ്സിലാക്കുന്നതിനു തുല്യമാണ്. സംസ്ഥാനത്തെ തൊഴിലില്ലായ്മ—പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ—പൊതുചെലവുകൾ കാരണമല്ല; മറിച്ച്, പൊതുവിദ്യാഭ്യാസ സംവിധാനം വാർത്തെടുത്ത വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉൾക്കൊള്ളാൻ സ്വകാര്യ മേഖലയ്ക്ക് കഴിയാത്തതുകൊണ്ടാണ്. കൂടുതൽ സ്വകാര്യ നിക്ഷേപം, ഐ.ടി പാർക്കുകൾ, “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ തുടങ്ങിയ റിപ്പോർട്ടിലെ പരിഹാര നിർദേശങ്ങൾ, എന്നുവരും എന്നറിയാത്ത മൂലധനത്തെ കാത്തിരിക്കാൻ അഭ്യസ്തവിദ്യരോട് പറയുന്നതിനുതുല്യമാണ്.

ഉപസംഹാരം: വെട്ടിച്ചുരുക്കലുകൾക്കുള്ള 
തുടക്കം
ഭാവിയിലെ പ്രകടനങ്ങൾ അളക്കുന്നതിനുള്ള ഒരു “അടിസ്ഥാനരേഖയായും’ (Baseline) “ജനാധിപത്യപരമായ ഉത്തരവാദിത്വമായും’ ഈ റിപ്പോർട്ട് സ്വയം വിശേഷിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ, ഇത് സർക്കാരിന്റെ സാമൂഹിക ചെലവുകൾ വെട്ടിച്ചുരുക്കുന്നതിനുള്ള ഒരു രേഖയാണ്. കേരളത്തിന്റെ സാമൂഹിക ക്ഷേമ ചെലവുകൾ അപ്രായോഗികമാണെന്ന് വരുത്തിത്തീർക്കുന്നതിലൂടെ, പദ്ധതി വിഹിതം, ക്ഷേമ പെൻഷനുകൾ, പൊതു തൊഴിലുകൾ എന്നിവ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങൾക്ക് ജനങ്ങളെ മാനസികമായി തയ്യാറെടുപ്പിക്കുകയാണ് ഈ ധവളപത്രം. ജനസംഖ്യാനുപാതികമായി പട്ടികജാതി പട്ടികവർഗ്ഗങ്ങൾ ക്കുള്ള പദ്ധതി വിഹിതത്തിൽ 2016 -26 കാലയള്ളിൽ ഒരിക്കലും കുറവുണ്ടായിട്ടില്ല. എന്നാൽ, തെറ്റായ കണക്കുകളിലൂടെ ഈ വിഭാഗങ്ങൾക്കുളള ചെലവുകൾ കുത്തനെ ഇടിഞ്ഞതായി കാണിക്കുകയാണ്. “ഞങ്ങൾക്ക് പൈതൃകമായി കിട്ടിയത് ഒരു തകർന്ന സാമ്പത്തിക വ്യവസ്ഥയാണ്’ എന്ന ഒരു റെഡിമെയ്ഡ് ന്യായീകരണം പുതിയ സർക്കാരിന് ഇതിലൂടെ ലഭിക്കുന്നു.

കേരളത്തിന്റെ കടത്തെയും കമ്മിയെയും ഫെഡറൽ അസമത്വങ്ങളുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും, ഉയർന്ന മാനവവികസന സൂചികയുള്ള ഒരു സംസ്ഥാനത്തെ കേന്ദ്രം ബോധപൂർവം സാമ്പത്തികമായി ഞെരുക്കുന്നതിന്റെയും, പശ്ചാത്തലത്തിൽ വിലയിരുത്തുന്ന ഒന്നാകുമായിരുന്നു സത്യസന്ധമായ ഒരു സാമ്പത്തിക റിപ്പോർട്ട്. ജിഎസ്ഡിപി അനുപാതത്തിൽ കടം കുറയുകയാണെന്നും, യഥാർത്ഥ പൊതു കടം ജിഎസ്ഡിപിയുടെ 24.34 ശതമാനം മാത്രമാണെന്നും ബജറ്റിന് കഴിയാത്ത ആസ്തികളാണ് കിഫ്ബി സൃഷ്ടിച്ചതെന്നും, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം യഥാർത്ഥത്തിൽ ജനങ്ങൾക്കുള്ള ക്ഷേമ സബ്സിഡികളാണെന്നും അവർ അംഗീകരിക്കണമായിരുന്നു.

എന്നാൽ അതിനുപകരം, പബ്ലിക് ഫിനാൻസിന്റെ ഗൗരവമുള്ള വാക്കുകൾ ഉപയോഗിച്ച് സ്വകാര്യവൽക്കരണത്തിന്റെയും ചെലവുചുരുക്കലിന്റെയും അജൻഡകൾ നടപ്പിലാക്കാനുള്ള ഒരു രേഖയാണ് യുഡിഎഫ് സർക്കാർ ഇറക്കിയിരിക്കുന്നത്. ഇതൊരു സ്ഥിതിവിവര റിപ്പോർട്ടല്ല, ഒളിഞ്ഞിരിക്കുന്ന അജൻഡകളുള്ള ഒരു രാഷ്ട്രീയ പ്രകടനപത്രികയാണ്—അതിലെ കണക്കുകളാകട്ടെ, വസ്തുതകളുമായി ഒട്ടുംതന്നെ യോജിക്കുന്നുമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − 2 =

Most Popular