ക്യൂബയ്ക്കുമേൽ ഇപ്പോൾ ഉരുണ്ടുകൂടിയിരിക്കുന്ന അധിനിവേശ ഭീഷണി ഒരു നൂറ്റാണ്ടിലേറെയായി ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചരിത്രത്തെ മാറ്റിമറിച്ച വളരെ പഴക്കമേറിയ ഒരു സാമ്രാജ്യത്വപദ്ധതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മൺറോ സിദ്ധാന്തം മുതൽ ശീതയുദ്ധകാലംവരെ അമേരിക്ക ഈ പ്രദേശത്തെ തങ്ങളുടെ തന്ത്രപ്രധാനമായ ഒരു ‘പിൻമുറ്റ’ മേഖലയായി മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. ലാറ്റിനമേരിക്കൻ സർക്കാരുകൾ അമേരിക്കയുടെ രാഷ്ട്രീയ, സാമ്പത്തിക, ഭൗമരാഷ്ട്രീയ താല്പര്യങ്ങളെ നേരിട്ടപ്പോഴെല്ലാം സാമ്രാജ്യത്വം അവിടെ ഇടപെടലുകൾ നടത്തി.
ഈ സംഘർഷങ്ങളുടെയെല്ലാം മുഖ്യകേന്ദ്രമായി ദീർഘകാലമായി നിലകൊള്ളുന്നത് ക്യൂബയാണ്. 1959-ൽ ക്യൂബയിൽ നടന്ന വിപ്ലവം, തങ്ങളുടെ മണ്ണിലും വിഭവങ്ങളിലും രാഷ്ട്രീയത്തിലും പരമാധികാരത്തിലും പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അമേരിക്കൻ ആധിപത്യത്തെ പൂർണ്ണമായി തള്ളിക്കളയലായിരുന്നു. അന്നുമുതൽ, ആ ചരിത്രപരമായ വേർപിരിയലിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഉപരോധങ്ങൾ, ഒറ്റപ്പെടുത്തലുകൾ, രഹസ്യനീക്കങ്ങൾ, രാഷ്ട്രീയസമ്മർദ്ദങ്ങൾ എന്നിവയിലൂടെയുള്ള കടുത്ത നടപടികളാണ് അമേരിക്കൻ ഭരണകൂടങ്ങൾ ക്യൂബയ്‌ക്കെതിരെ തുടർച്ചയായി നടത്തിക്കൊണ്ടിരുന്നത്.
ക്യൂബയ്‌ക്കെതിരെ ഒടുവിൽ “നടപടി എടുക്കുന്ന’ അമേരിക്കൻ പ്രസിഡന്റ് താനായിരിക്കും എന്ന ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന, ഈ ചിന്താഗതിക്ക് പുതിയ മാനം കൈവന്നിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ്. വെനസ്വേലയിലെ അട്ടിമറിക്കും, ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിനും, ഭൗമരാഷ്ട്രീയ സമ്മർദ്ദ തന്ത്രമെന്ന നിലയിൽ ഉപരോധങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രയോഗത്തിനുംശേഷം ക്യൂബയോടുള്ള അമേരിക്കയുടെ ഈ നിലപാട്, ചരിത്രം തള്ളിക്കളഞ്ഞുവെന്ന് പലരും കരുതിയ ഒരു ഇടപെടൽ സിദ്ധാന്തത്തിന്റെ (Interventionist Doctrine) തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. ‘ജനാധിപത്യ’ത്തിന്റെയും ‘സ്വാതന്ത്ര്യ’ത്തിന്റെയും ആഖ്യാനങ്ങൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരേ ലക്ഷ്യം തന്നെയാണ്: അമേരിക്കൻ താല്പര്യങ്ങൾക്കൊപ്പം നിൽക്കാൻ വിസമ്മതിക്കുന്ന സർക്കാരുകൾക്കുമേൽ തങ്ങളുടെ തന്ത്രപ്രധാനമായ സ്വാധീനം പുനഃസ്ഥാപിക്കുക. മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്‌ക്കെതിരെയുള്ള ക്രിമിനൽ കുറ്റപത്രങ്ങൾ, കർശനമാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഉപരോധം, കരീബിയൻ മേഖലയിലെ സൈനിക നീക്കങ്ങൾ, ക്യൂബയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ എന്നിവയെല്ലാം ഇപ്പോൾ വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനും ഭൗമരാഷ്ട്രീയ പുനഃക്രമീകരണത്തിനുമുള്ള ഒരു വലിയ അട്ടിമറിയിലേക്ക് ക്യൂബ വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നു എന്നാണ്.
ലാറ്റിനമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രാധാന്യമുണ്ട്. ഗ്വാട്ടിമാലയും ചിലിയും മുതൽ നിക്കരാഗ്വയും പനാമയും വരെ വിദേശ ഇടപെടലുകളുടെ അനന്തരഫലങ്ങൾ ആവർത്തിച്ച് അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ക്യൂബയ്ക്കുമേലുള്ള ഇപ്പോഴത്തെ സമ്മർദ്ദം ശീതയുദ്ധകാലത്തെ ശത്രുതയുടെ ഓർമകൾ മാത്രമല്ല ഉണർത്തുന്നത്; ഒരു വൻശക്തിയുടെ തന്ത്രപ്രധാനമായ മുൻഗണനകൾക്കു മുന്നിൽ പലപ്പോഴും സ്വന്തം പരമാധികാരം കീഴ്പ്പെടുത്തപ്പെട്ടിരുന്ന ഒരു നീണ്ട ചരിത്രം കൂടി അത് അടിവരയിടുന്നു.
സാമ്രാജ്യത്വത്തിന്റെ നീണ്ട നിഴൽ
നിലവിലെ പ്രതിസന്ധിയുടെ ആഴത്തിലുള്ള വേരുകൾ ചരിത്രത്തിൽ ധാരാളം രേഖപ്പെടുത്തിയിട്ടുള്ളതാണ്. അമേരിക്കയുടെ ഭൗമരാഷ്ട്രീയ സങ്കൽപ്പങ്ങളിൽ ക്യൂബയ്ക്ക് തികച്ചും സവിശേഷമായ ഒരു സ്ഥാനമുണ്ട്. ശീതയുദ്ധത്തിനും എത്രയോ മുമ്പുതന്നെ, അമേരിക്കൻ നയരൂപകർത്താക്കൾ ഈ ദ്വീപിനെ തന്ത്രപ്രധാനമായി ഒഴിച്ചുകൂടാനാവാത്ത ഒന്നായാണ് കണ്ടിരുന്നത്. 1898-ലെ സ്പാനിഷ്-–അമേരിക്കൻ യുദ്ധത്തെത്തുടർന്ന് ക്യൂബയ്ക്ക് ഔപചാരികമായി സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, ആ സ്വാതന്ത്ര്യം കടുത്ത നിയന്ത്രണങ്ങളോടെയുള്ളതായിരുന്നു. 1901-ലെ ‘പ്ലാറ്റ് ഭേദഗതിയിലൂടെ’ (Platt Amendment) ക്യൂബൻ കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം അമേരിക്ക നിലനിർത്തുകയും, ദ്വീപിനെ ഫലപ്രദമായി അമേരിക്കൻ സ്വാധീനത്തിന് കീഴിലാക്കുന്ന ഒരു ചട്ടക്കൂട് ഉണ്ടാക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുടനീളം അമേരിക്കൻ കുത്തകകൾ ക്യൂബൻ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു പങ്കും കൈയടക്കിവച്ചിരുന്നു. കരിമ്പിൻ തോട്ടങ്ങൾ, പൊതുസേവനങ്ങൾ, ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, ടൂറിസം എന്നിവയെല്ലാം ക്രമേണ അമേരിക്കയുടെ നിയന്ത്രണത്തിലായി. സാധാരണക്കാരായ പല ക്യൂബക്കാരും ദാരിദ്ര്യത്തിലും അസമത്വത്തിലും കുടുങ്ങിക്കിടന്നപ്പോൾ, ഹവാന അമേരിക്കൻ ബിസിനസ്സ് താല്പര്യങ്ങളുടെ ഒരു വിനോദകേന്ദ്രമായി മാറി. തുടർന്നു വന്ന ക്യൂബൻ ഗവൺമെന്റുകൾ പലപ്പോഴും അമേരിക്കയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകാലത്താണ് ഈ ബന്ധം അതിന്റെ പരകോടിയിലെത്തിയത്. വിശ്വസ്തനായ ഒരു കമ്യൂണിസ്റ്റു വിരുദ്ധ സഖ്യകക്ഷിയെന്ന നിലയിൽ, അമേരിക്ക പിന്തുണച്ച ബാറ്റിസ്റ്റയുടെ ഭരണം അഴിമതി, അടിച്ചമർത്തൽ, വർദ്ധിച്ചുവരുന്ന സാമൂഹിക അസമത്വം എന്നിവയാൽ വളരെയധികം വിമർശിക്കപ്പെട്ടിരുന്നു. 1959-ലെ ക്യൂബൻ വിപ്ലവം ഈ ക്രമീകരണത്തെ അടിമുടി മാറ്റിമറിച്ചു. വിപ്ലവത്തിന്റെ വിജയം പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിദേശ ആധിപത്യത്തെ പൂർണമായി നിരാകരിക്കുന്നതിലാണ് ക്യൂബയെ എത്തിച്ചത്.
അമേരിക്ക ഇതിനോട് വളരെ പെട്ടെന്നാണ് പ്രതികരിച്ചത്. ആധുനിക ചരിത്രത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയതും തുടർച്ചയായതുമായ രാഷ്ട്രീയ, സാമ്പത്തിക, രഹസ്യ സമ്മർദ്ദതന്ത്രങ്ങളുടെ ഒരു പരമ്പരയ്ക്കാണ് പിന്നീട് ലോകം സാക്ഷ്യംവഹിച്ചത്. 1961-ൽ പരാജയപ്പെട്ട ‘ബേ ഓഫ് പിഗ്സ്’ (Bay of Pigs) അധിനിവേശത്തിൽ, കാസ്‌ട്രോയുടെ ഗവൺമെന്റിനെ അട്ടിമറിക്കാൻ സി.ഐ.എ. പരിശീലിപ്പിച്ച ഏകദേശം 1,400 നാടുകടത്തപ്പെട്ട ക്യൂബക്കാർ പങ്കെടുത്തു. തൊട്ടടുത്ത വർഷം, ‘ഓപ്പറേഷൻ നോർത്ത്–വുഡ്സ്’ (Operation Northwoods) എന്ന പദ്ധതിയിലൂടെ ക്യൂബയ്‌ക്കെതിരായ സൈനിക നടപടിയെ ന്യായീകരിക്കുന്നതിനായി അമേരിക്ക, വ്യാജ സംഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അസാധാരണമായ പദ്ധതികൾ കൊണ്ടുവന്നു. ഇത് ഒരിക്കലും നടപ്പിലാക്കിയില്ലെങ്കിലും, അമേരിക്കൻ സുരക്ഷാ സംവിധാനങ്ങൾക്കുള്ളിൽ അധിനിവേശ ചിന്താഗതി എത്രത്തോളം ആഴത്തിൽ വേരൂന്നിയിരുന്നുവെന്ന് ഇത് വെളിപ്പെടുത്തി. ലോകത്തെ മുൾമുനയിൽ നിർത്തിയ 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയും ഇതിന്റെ ഭാഗം തന്നെയായിരുന്നു.
തുടർന്നുവന്ന വർഷങ്ങളിൽ ക്യൂബ ശീതയുദ്ധത്തിന്റെ ഒരു പ്രധാനകേന്ദ്രമായി മാറി. ഫിദൽ കാസ്‌ട്രോയ്‌ക്കെതിരെ നിരവധി വധശ്രമങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അട്ടിമറി പ്രവർത്തനങ്ങൾ, സാമ്പത്തിക യുദ്ധം, നയതന്ത്രപരമായ ഒറ്റപ്പെടുത്തൽ എന്നിവ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പതിവ് ശൈലികളായി മാറി. 1959-നുശേഷം നടന്ന കാസ്‌ട്രോവിരുദ്ധ പ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് ക്യൂബക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ മറ്റൊരിടത്തും കാണാത്തവിധം, അസാധാരണമായ ഒരു സമ്മർദ്ദ തന്ത്രത്തിന്റെ ഇരയായി ക്യൂബ മാറി എന്ന കാര്യത്തിൽ തർക്കമില്ല.
തൊണ്ണൂറുകളിൽ ശീതയുദ്ധം അവസാനിച്ചെങ്കിലും ക്യൂബയോടുള്ള അമേരിക്കയുടെ ശത്രുത അവസാനിച്ചില്ല. അതിന്റെ ലക്ഷ്യങ്ങൾ മാറിയെങ്കിലും അതിനുപിന്നിലെ അടിസ്ഥാന യുക്തി തുടർന്നു: ക്യൂബ എപ്പോഴും അമേരിക്കയുടെ തന്ത്രപ്രധാനമായ മുൻഗണനകൾക്കനുസരിച്ച് നീങ്ങണമെന്നതായിരുന്നു അത്. ഈ മനോഭാവത്തിന്റെ തുടർച്ചതന്നെയാണ് വിപ്ലവം കഴിഞ്ഞ് ആറ് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ക്യൂബ ഇപ്പോഴും ഭൗമരാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ കേന്ദ്രബിന്ദുവായി തുടരുന്നതിന് കാരണം.
ഉപരോധങ്ങളും ഒറ്റപ്പെടുത്തലും
ക്യൂബയോടുള്ള അമേരിക്കൻ നയത്തിന്റെ ഏറ്റവും ശക്തമായ ആയുധം സാമ്പത്തിക ബലപ്രയോഗമാണ്. 1960-കളുടെ തുടക്കത്തിൽ ആദ്യമായി ഏർപ്പെടുത്തിയ ഈ സാമ്പത്തിക ഉപരോധം, പതിമൂന്ന് അമേരിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്തെ അതിജീവിച്ച് ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ ഉപരോധ സംവിധാനങ്ങളായി ഇന്നും നിലനിൽക്കുന്നു.
ഇതിന്റെ സാമ്പത്തിക ആഘാതം വളരെ വലുതായിരുന്നു. പതിനായിരക്കണക്കിനു ബില്യൺ ഡോളറിന്റെ സഞ്ചിത നഷ്ടം ഉണ്ടായതായാണ് ക്യൂബൻ അധികൃതർ കണക്കാക്കുന്നത്. ഉപരോധങ്ങൾ ക്യൂബയുടെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന കാര്യം ഭൂരിഭാഗം നിരീക്ഷകരും സമ്മതിക്കുന്നു. വ്യാപാരം, ധനകാര്യം, സാങ്കേതികവിദ്യാ കൈമാറ്റം, കപ്പൽ ഗതാഗതം, അന്താരാഷ്ട്ര ബാങ്കിങ് എന്നിവയ്ക്കുമേലുള്ള നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ ഏതാണ്ട് എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്.
1996-ലെ ‘ഹെംസ്-–ബർട്ടൺ ആക്ട്’ (Helms-Burton Act) ഈ ഉപരോധങ്ങളെ വലിയ തോതിൽ തീവ്രമാക്കുന്നതായിരുന്നു. നാടുകടത്തപ്പെട്ടവരുടെ കൂട്ടായ്മയായ ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ (Brothers to the Rescue) എന്ന സംഘടനയുടെ വിമാനം വെടിവെച്ചിട്ടതിനെത്തുടർന്ന് പാസാക്കിയ ഈ നിയമം, ക്യൂബയുമായി ബിസിനസ്സ് നടത്തുന്ന വിദേശ കമ്പനികളെക്കൂടി ഭീഷണിപ്പെടുത്തിക്കൊണ്ട് ഉപരോധത്തെ അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിപ്പിച്ചു. ഇത് വിദേശനിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുകയും ക്യൂബയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നത് രൂക്ഷമാക്കുകയും ചെയ്തു. ഭാവിയിലെ നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാകുന്നതിനെ ക്യൂബയ്ക്കുള്ളിലെ രാഷ്ട്രീയ മാറ്റങ്ങളുമായി ഈ നിയമം നേരിട്ടു ബന്ധിപ്പിച്ചു. അങ്ങനെ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു ശക്തമായ ആയുധമായി ഉപരോധങ്ങളെ മാറ്റി.
ഇതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൊന്നാണ് ക്യൂബ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇന്ധനക്ഷാമം അവിടെ വിട്ടുമാറാത്ത ഒന്നായി മാറിയിരിക്കുന്നു. വൈദ്യുതി തടസ്സങ്ങൾ, ദ്വീപിലുടനീളമുള്ള ദൈനംദിന ജീവിതത്തെ തകിടംമറിച്ചിരിക്കുകയാണ്. ആരോഗ്യ പരിപാലന സ്ഥാപനങ്ങൾ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നു. ഭക്ഷ്യ സുരക്ഷാ ഇൻഷുറൻസ് കൂടുതൽ മോശമായി. ഇന്ധനക്ഷാമംമൂലം പൊതുഗതാഗത സംവിധാനങ്ങൾ പലപ്പോഴും കടുത്ത പ്രതിസന്ധി നേരിടുന്നു.
2026-ൽ വെനസ്വേലയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്കുശേഷം സ്ഥിതിഗതികൾ വീണ്ടും വഷളായി. വർഷങ്ങളായി, വെനസ്വേലയിൽ നിന്നുള്ള എണ്ണ ക്യൂബയ്ക്ക് നിർണായകമായ ഒരു ജീവനാഡിയായിരുന്നു. ഈ വിതരണത്തിലുണ്ടായ തടസ്സം ഊർജക്ഷാമം തീവ്രമാക്കുകയും ദേശീയ വൈദ്യുതി ഗ്രിഡിന്റെ തുടർച്ചയായ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. നീണ്ട വൈദ്യുതി തടസ്സങ്ങൾ, പാചക വാതകത്തിന്റെ ക്ഷാമം, കുടിവെള്ള വിതരണത്തിലെ തടസ്സങ്ങൾ എന്നിവ പല ക്യൂബക്കാരുടെയും ദൈനംദിന യാഥാർത്ഥ്യങ്ങളായി മാറിയിരിക്കുന്നു.
ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും അത്രതന്നെ സങ്കീർണമായിരിക്കുന്നു. 2021 മുതൽ, കുടിയേറ്റംമൂലം ക്യൂബയ്ക്ക് അതിന്റെ ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്ന് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശത്ത് അവസരങ്ങൾ തേടി പതിനായിരക്കണക്കിന് യുവ പ്രൊഫഷണലുകളും വൈദഗ്ധ്യമുള്ള തൊഴിലാളികളും സർവ്വകലാശാലാ ബിരുദധാരികളും രാജ്യംവിട്ടു. ജനസംഖ്യാപരമായ ഈ കൂട്ടപ്പലായനം രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വീണ്ടെടുപ്പിനും സാമൂഹിക സുസ്ഥിരതയ്ക്കും ഭീഷണിയായി മാറിയിരിക്കുന്നു.
എന്നാൽ, ഉപരോധങ്ങളുടെ രാഷ്ട്രീയ ആഖ്യാനങ്ങളെ അപേക്ഷിച്ച് അവയുണ്ടാക്കുന്ന മാനുഷിക പ്രത്യാഘാതങ്ങൾക്ക് പലപ്പോഴും കുറഞ്ഞ ശ്രദ്ധ മാത്രമേ ലഭിക്കാറുള്ളൂ. സാമ്പത്തിക സമ്മർദ്ദങ്ങളെ ‘ജനാധിപത്യം’ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായാണ് പലപ്പോഴും ചിത്രീകരിക്കാറുള്ളത്. എന്നാൽ പ്രായോഗികമായി, ഉപരോധങ്ങൾ രാഷ്ട്രീയ നേതൃത്വത്തേക്കാൾ കൂടുതൽ ബാധിക്കുന്നത് സാധാരണ പൗരരെയാണ്. മരുന്നുകളുടെ ക്ഷാമം, തകരുന്ന അടിസ്ഥാനസൗകര്യങ്ങൾ, താഴ്ന്ന ജീവിതനിലവാരം എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്നു.
ഐക്യരാഷ്ട്രസഭ ഈ ഉപരോധത്തിനെതിരെ തുടർച്ചയായി വൻഭൂരിപക്ഷത്തോടെ പ്രമേയങ്ങൾ പാസ്സാക്കിയിട്ടുണ്ട്. എന്നാൽ ക്യൂബൻ സൈന്യം, രഹസ്യാന്വേഷണ വിഭാഗം, ധനകാര്യസ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ അമേരിക്ക തുടരുകയും സമീപവർഷങ്ങളിൽ അത് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലം, സാമ്പത്തിക പ്രതിസന്ധികൾ സാമൂഹികനിരാശയ്ക്ക് ആക്കം കൂട്ടുകയും, അതേസമയം തന്നെ അത് കൂടുതൽ വിദേശസമ്മർദ്ദങ്ങൾ ചെലുത്തുന്നതിനുള്ള ന്യായീകരണമായി മാറുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
ട്രംപിന്റെ ക്യൂബൻ നയവും ഇടപെടൽ സിദ്ധാന്തത്തിന്റെ തിരിച്ചുവരവും
ക്യൂബയോടുള്ള അമേരിക്കയുടെ പരമ്പരാഗതമായ കടുത്ത നിലപാടുകളിൽ നിന്നുള്ള വലിയൊരു മാറ്റത്തെയാണ് ഡൊണാൾഡ് ട്രംപിന്റെ ഒടുവിലത്തെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. ക്യൂബയ്ക്കുമേൽ ഒടുവിൽ അധിനിവേശം നടത്തുന്ന പ്രസിഡന്റ് താനായേക്കാം എന്ന് പരസ്യമായി സൂചിപ്പിക്കുന്നതിലൂടെ, ഭരണകൂടങ്ങളെ അട്ടിമറിക്കുന്നത് അമേരിക്കൻ വിദേശനയത്തിന്റെ പ്രധാന ആയുധമായിരുന്ന മുൻകാല അനുഭവങ്ങളെയാണ് ട്രംപ് വീണ്ടും ഓർമപ്പെടുത്തുന്നത്.
1996-ലെ ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ സംഭവത്തിന്റെ പേരിൽ മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിയുടെ ഉടനടിയുള്ള കാരണം. മിയാമി ആസ്ഥാനമായുള്ള നാടുകടത്തപ്പെട്ടവരുടെ സംഘടനയുമായി ബന്ധപ്പെട്ട രണ്ട് വിമാനങ്ങൾ, ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടപ്പോൾ നാലു പേർ മരിച്ചിരുന്നു. ഈ ദുരന്തം ഇന്നും കടുത്ത തർക്കവിഷയമായി തുടരുന്നു.
ഇതിന്റെ കൂടുതൽ സങ്കീർണമായ പശ്ചാത്തലം പലപ്പോഴും ചർച്ചചെയ്യപ്പെടാറില്ല. ഹൊസെ ബാസുൽതോ സ്ഥാപിച്ച ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ തുടക്കത്തിൽ ക്യൂബൻ കുടിയേറ്റക്കാരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. എന്നാൽ കാലക്രമേണ, അവർ ക്യൂബൻ ഗവൺമെന്റിനെതിരെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടാൻ തുടങ്ങി. ഇവരുടെ വിമാനങ്ങൾ ആവർത്തിച്ച് ക്യൂബൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ഹവാനയ്ക്കു മുകളിൽ സർക്കാർവിരുദ്ധ ലഘുലേഖകൾ വിതറുകയും ചെയ്തു. ക്യൂബൻ അധികൃതർ നിരവധി മുന്നറിയിപ്പുകൾ നൽകിയിരുന്നു. ചില അമേരിക്കൻ ഉദ്യോഗസ്ഥർപോലും മാരകമായ ഒരു ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടിരുന്നതായാണ് റിപ്പോർട്ട്.
മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം, ഈ കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നത് വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയാണ്. ക്യൂബയ്ക്കുമേലുള്ള സമ്മർദ്ദം ശക്തമാക്കുന്നതിനുള്ള നിയമപരവും ധാർമികവുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുക എന്ന വിപുലമായ തന്ത്രപ്രധാന ലക്ഷ്യമാണ് ഈ കുറ്റപത്രത്തിനു പിന്നിൽ. വെനസ്വേലൻ നേതാക്കൾക്കെതിരെ നേരത്തെ അമേരിക്ക സ്വീകരിച്ച നടപടികളുമായുള്ള ഇതിന്റെ സാമ്യം വ്യക്തമാണ്.
ശക്തമായ സൈനിക നീക്കങ്ങളുടെ സൂചനകളും ഇപ്പോൾ വന്നുതുടങ്ങിയിരിക്കുന്നു. ക്യൂബയ്ക്ക് ചുറ്റുമുള്ള നിരീക്ഷണ വിമാനങ്ങളുടെ പ്രവർത്തനം വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. കരീബിയൻ മേഖലയിലെ നാവിക ആസ്തികളുടെ വിന്യാസം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ക്യൂബയുടെ ഡ്രോൺ ശേഷിയെക്കുറിച്ചും റഷ്യ, ഇറാൻ എന്നിവയുമായുള്ള സുരക്ഷാ സഹകരണത്തെക്കുറിച്ചുമുള്ള ആരോപണങ്ങൾ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ കൂടുതൽ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്.
ക്യൂബൻജനതയോടുള്ള അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേരിട്ടുള്ള അഭ്യർത്ഥന മറ്റൊരു തന്ത്രത്തെയാണ് കാണിക്കുന്നത്. അമേരിക്കൻ സഹായം വാഗ്ദാനം ചെയ്തുകൊണ്ടുതന്നെ ക്യൂബ നേരിടുന്ന വൈദ്യുതി തടസ്സങ്ങളെയും ക്ഷാമത്തെയും സാമ്പത്തിക പ്രതിസന്ധികളെയും എടുത്തുപറയുന്നതിലൂടെ, തങ്ങളെ ഒരേസമയം വിമർശകനായും രക്ഷകനായും ചിത്രീകരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാൽ ഭൂരിഭാഗം ക്യൂബക്കാരും ലാറ്റിനമേരിക്കൻ നിരീക്ഷകരും ഇത്തരം നീക്കങ്ങളെ ചരിത്രപരമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് വീക്ഷിക്കുന്നത്.
ഇതിന്റെ ഭൗമരാഷ്ട്രീയ പശ്ചാത്തലം പ്രത്യേകം ശ്രദ്ധേയമാണ്. വെനസ്വേലൻ നേതൃത്വത്തെ പുറത്താക്കിയതിനും ഇറാനുമായുള്ള ഏറ്റുമുട്ടലിനും പിന്നാലെ, ഭൗമരാഷ്ട്രീയ സഖ്യങ്ങളെ പുനഃക്രമീകരിക്കാനുള്ള വിപുലമായ ശ്രമങ്ങൾക്കിടയിലെ അടുത്ത ലക്ഷ്യമായി ക്യൂബ കൂടുതൽ ദൃശ്യമാകുകയാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ മേധാവിത്വം ഉറപ്പിച്ചുപറഞ്ഞ പത്തൊൻപതാം നൂറ്റാണ്ടിലെ ‘മൺറോ സിദ്ധാന്ത’ത്തിന്റെ പ്രതിധ്വനികളാണ് വിമർശകർ ഇതിൽ കാണുന്നത്.ഇതിനെ ‘ഡോൺട്രോ’ ന്യായീകരണമായും ട്രംപിന്റെ അനുയായികൾ കൊണ്ടാടുന്നുണ്ട്.
‘സ്വാതന്ത്ര്യ’ത്തിന്റെയും ‘ജനാധിപത്യ’ത്തിന്റെയും ന്യായീകരണ ആഖ്യാനങ്ങൾ ഇത്തരം സിദ്ധാന്തങ്ങൾക്കൊപ്പം പലപ്പോഴും ഉണ്ടാകാറുണ്ട്. ഭൗമരാഷ്ട്രീയ താല്പര്യങ്ങൾ ഇതിൽ അത്രതന്നെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ക്യൂബയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, റഷ്യയുമായും ചൈനയുമായുമുള്ള അതിന്റെ ബന്ധം, ലാറ്റിനമേരിക്കയ്ക്കുള്ളിൽ അതിനുള്ള പ്രതീകാത്മക പ്രാധാന്യം എന്നിവയെല്ലാം ഈ ദ്വീപിനോടുള്ള അമേരിക്കയുടെ വിട്ടുമാറാത്ത അഭിനിവേശത്തിന് കാരണമാകുന്നുണ്ട്. ഒരു സൈനിക ഇടപെടൽ യഥാർത്ഥത്തിൽ ഉണ്ടാകുമോ എന്നത് ആശങ്കയോടെ ലോകം ഉറ്റുനോക്കുകയാണ്. ട്രംപിന്റെ വാചാടോപങ്ങളും ഉപരോധങ്ങളും സൈനിക നീക്കങ്ങളും കാര്യങ്ങൾ വഷളായിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നു.
സാമ്രാജ്യത്വവും അന്താരാഷ്ട്രക്രമവും
നിലവിലെ പ്രതിസന്ധി ക്യൂബ എന്ന ഒരു ചെറു രാജ്യത്തിനുമാത്രം ബാധകമായ ഒന്നല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ശക്തിയുടെ സ്വഭാവത്തെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളുടെ ഭാവിയെക്കുറിച്ചുമുള്ള മൗലികമായ ചോദ്യങ്ങളാണ് ഇത് ഉയർത്തുന്നത്.
മൂന്നാം ലോകത്തിലെ പല നിരീക്ഷകർക്കും ഈ സാമ്രാജ്യത്വ ശൈലി ഇപ്പോൾ കൂടുതൽ അലോസരമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്രപരമായ ഒറ്റപ്പെടുത്തലുകൾ, നിയമപരമായ കുറ്റപത്രങ്ങൾ, വിവരസാങ്കേതികവിദ്യയിലൂടെയുള്ള പ്രചാരണങ്ങൾ, സൈനിക സമ്മർദ്ദങ്ങൾ എന്നിവയെല്ലാം പലപ്പോഴും ഒരുമിച്ചാണ് വന്നുകൂടാറുള്ളത്. വെനസ്വേലയും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയതാണ്. ഇറാൻ പതിറ്റാണ്ടുകളായി ഇവയെ അഭിമുഖീകരിക്കുന്നു. ഇപ്പോൾ ക്യൂബയും ഇതേ ബലപ്രയോഗ സംവിധാനങ്ങളെ നേരിടാൻ ഒരുങ്ങുകയാണ്. രാഷ്ട്രീയ പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ ആവശ്യമാണെന്നാണ് അമേരിക്കൻ നിലപാടിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നത്. എന്നാൽ, വിദേശ ഇടപെടലുകൾ ഒരിക്കലും സുസ്ഥിരമായ ജനാധിപത്യ ഫലങ്ങൾ ഉണ്ടാക്കാറില്ലെന്ന് ചരിത്രം കാണിച്ചുതരുന്നു. അവ പലപ്പോഴും മാനുഷിക ദുരിതങ്ങൾക്കും രാഷ്ട്രീയ ധ്രുവീകരണത്തിനും ദീർഘകാല അസ്ഥിരതയ്ക്കും മാത്രമാണ് കാരണമായിട്ടുള്ളത്.
അമേരിക്കൻ നയങ്ങളുമായി പലപ്പോഴും ബന്ധപ്പെടുത്തിപ്പറയാറുള്ള ഇരട്ടമുഖം ഈ പ്രതിസന്ധിയിലും കൂടുതൽ പ്രകടമാകുന്നു. റൗൾ കാസ്ട്രോയ്‌ക്കെതിരായ കുറ്റപത്രം, ക്യൂബയ്‌ക്കെതിരെയുള്ള അക്രമപ്രവർത്തനങ്ങളിൽ പങ്കാളികളായ കാസ്‌ട്രോ വിരുദ്ധ തീവ്രവാദികളോട് അമേരിക്ക ചരിത്രപരമായി സ്വീകരിച്ച സമീപനവുമായി തികച്ചും വിരുദ്ധമാണ്. ലൂയിസ് പൊസാഡ കാർലസ്, ഒർലാൻഡോ ബോഷ് തുടങ്ങിയ വ്യക്തികൾ ഭീകരവാദവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് പല ക്യൂബക്കാരും വിശ്വസിക്കുന്നു.
ക്യൂബൻ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ രാജ്യാന്തരതലത്തിൽ പ്രതിഫലിക്കും. അന്താരാഷ്ട്രസ്ഥാപനങ്ങളുടെ ദുർബലപ്പെടൽ, ഏകപക്ഷീയമായ ഉപരോധങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രയോഗം, ബലപ്രയോഗത്തിലൂടെയുള്ള നയതന്ത്രം എന്നിവയെല്ലാം നിയമാധിഷ്ഠിതമായ അന്താരാഷ്ട്രക്രമത്തെ അട്ടിമറിക്കും. രാജ്യാന്തരനിയമത്തേക്കാൾ അധിനിവേശശക്തിയാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് കൂടുതൽ വ്യക്തമാകുന്നു.
എന്നാൽ ചരിത്രം പ്രധാനപ്പെട്ട ചില പാഠങ്ങൾ നൽകുന്നുണ്ട്. ക്യൂബൻ വിപ്ലവം ഉയർന്നുവന്നതുതന്നെ വിദേശ ആധിപത്യത്തോടുള്ള പ്രതികരണമായിട്ടായിരുന്നു. പുറത്തുനിന്ന് രാഷ്ട്രീയമാറ്റങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം എല്ലായ്-പോഴും അനുസരണയ്ക്കുപകരം ചെറുത്തുനിൽപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. കരീബിയൻ മേഖലയിലുടനീളം വീണ്ടും സംഘർഷങ്ങൾ ഉയരുമ്പോൾ അന്താരാഷ്ട്രസമൂഹം മൂകസാക്ഷിയായിരിക്കാനാണ് ട്രംപ് ലോകത്തെ പഠിപ്പിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഈ ദൂഷിതവലയത്തിൽപ്പെട്ടു നിശബ്ദസേവ നടത്തുന്നതും സാമ്രാജ്യത്വ അധിനിവേശത്തിന് ഊർജം പകരുന്നു. l



