Saturday, May 4, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്‌ വിജയത്തിളക്കം

പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്‌ വിജയത്തിളക്കം

ഷുവജിത്‌ സർക്കാർ

ബ്രിഗേഡ്‌ പരേഡ്‌ ഗ്രൗണ്ടിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ചരിത്രം സൃഷ്ടിച്ച റാലിയും പൊതുയോഗവും പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്‌ ജീവശ്വാസം പകർന്നേകി. ബ്രിഗേഡ്‌ ഗ്രൗണ്ടിൽ നിറഞ്ഞുകവിഞ്ഞ ജനസഹസ്രങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെയും അനുഭാവികളുടെയും ഹൃദയത്തിൽ പ്രതീക്ഷയുണർത്തി. ആ പ്രതീക്ഷയ്‌ക്ക്‌ കൂടുതൽ കരുത്തുപകർന്നുകൊണ്ട്‌ ഹാൽദിയ പോർട്ട്‌ സഹകരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ വിജയം നേടി. ബിജെപി നേതാവായ സുവേന്ദു അധികാരിയുടെ ജന്മദേശമായ ഹാൽദിയയിൽ ഇടതുപക്ഷം നേടിയ ഈ വിജയം സുപ്രധാനമാണെന്ന്‌ നിസ്സംശയം പറയാം. 15 സീറ്റുകളുള്ള പോർട്ട്‌ എംപ്ലോയീസ്‌ കോ‐ഓപ്പറേറ്റീവ്‌ ലിമിറ്റഡിൽ ഇടതുപക്ഷസഖ്യം 12 സീറ്റും നേടി. തൃണമൂലിന്‌ 3 സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. 14 സീറ്റുകളിലാണ്‌ ഇടതുപക്ഷം മത്സരിച്ചത്‌. ഭരണകക്ഷിയായ തൃണമൂൽ 15 ഇടത്തും സ്ഥാനാർഥികളെ നിർത്തി. ബിജെപിയുടെ ഭാരതീയ മസ്‌ദൂർ സംഘ്‌ 14 ഇടത്ത്‌ മത്സരിച്ചു. 2 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും മത്സരിച്ചിരുന്നു. 15 സീറ്റുകളിലായി മൊത്തം 45 സ്ഥാനാർഥികളാണ്‌ മത്സരിച്ചത്‌. മൊത്തം വോട്ടർമാരുടെ എണ്ണം 670 ആണ്‌.

തൃണമൂലിനെയും ബിജെപിയെയും ഒരുപോലെ പരാജയപ്പെടുത്തിയാണ്‌ ഇടതുപക്ഷം വൻ വിജയം കരസ്ഥമാക്കിയത്‌. കഴിഞ്ഞ 3 വർഷമായി സഹകരണ സംഘത്തിൽ ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ട്‌. തൊഴിലാളികളുടെ നിരന്തര സമ്മർദ്ദത്തെത്തുടർന്നാണ്‌ സംസ്ഥാന സർക്കാർ ഒടുവിൽ തിരഞ്ഞെടുപ്പ്‌ നടത്താൻ നിർബന്ധിതമായത്‌. ഹാൽദിയ തുറമുഖ സഹകരണമേഖലയിലെ എല്ലാ തൊഴിലാളികളും ഉദ്യോഗസ്ഥരും ഇടതുപക്ഷത്തെ പിന്തുണയ്‌ക്കുകയും ബിജെപിയെയും തൃണമൂലിനെയും തൂത്തെറിയുകയും ചെയ്‌തു. തൃണമൂലിനെതിരായ ബദൽ ബിജെപിയാണെന്നും ഇടതുപക്ഷവും സിപിഐ എമ്മും അപ്രസക്തമാണെന്നും ബിജെപി നേതാവും പശ്ചിമബംഗാൾ നിയമസഭയുടെ പ്രതിപക്ഷ നേതാവും കൂടിയായ സുവേന്ദു അധികാരി കൊണ്ടുപിടിച്ച പ്രചാരണം നടത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന തിരഞ്ഞെടുപ്പുകൾ, സംസ്ഥാന നിയമസഭയിലെ ബിജെപിയുടെ പ്രതിപക്ഷസ്ഥാനം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നാണ് വെളിവാക്കുന്നത്‌‌. തൃണമൂലിനെതിരായ അനുയോജ്യമായ പ്രതിപക്ഷമായി ഉയർന്നുവരുന്നത്‌ ഇടതുപക്ഷമാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. സമീപകാലത്തായി ബിജെപിയുടെ പ്രാദേശികതലത്തിലെ നിരവധി നേതാക്കളും അനുഭാവികളും ബിജെപി വിട്ട്‌ പ്രദേശത്തെ ഇടതുപക്ഷനേതാക്കളുമായി ബന്ധം പുലർത്തിവരുന്നുണ്ട്‌. ബിജെപിയുടെ രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും ജനങ്ങൾ അനുദിനം തള്ളിക്കളയുന്നതിനാൽ തൃണമൂലിനെ പരാജയപ്പെടുത്താൻ ബിജെപിക്ക്‌ കഴിയില്ലെന്ന്‌ ആ പാർട്ടി വിട്ടവർ കരുതുന്നു. തൃണമൂലിനെ പുറത്താക്കാനുള്ള ഒരേയൊരു പോംവഴി ഇടതുപക്ഷവും മറ്റ്‌ മതേതര ജനാധിപത്യശക്തികളും മാത്രമാണ്‌. ഇത്തരമൊരു പ്രക്രിയയുടെ വ്യക്തമായ സൂചനയാണ്‌ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വൻവിജയം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − one =

Most Popular