അഖിലേന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷനുമായി (എ ഐഡിഇഎഫ്) അഫിലിയേറ്റു ചെയ്തിട്ടുള്ള ഇടതുപക്ഷ അനുകൂല സംഘടനയായ മസ്ദൂർ യൂണിയൻ ഡംഡമിൽ ഈയിടെ നടന്ന ഓർഡനൻസ് ഫാക്ടറി വർക്കേഴ്സ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി അഭിമാനകരമായ വിജയം നേടി. പശ്ചിമബംഗാളിലെ മറ്റ് മൂന്ന് ഓർഡനൻസ് ഫാക്ടറികളായ ഗൺ ആന്റിഷെൽ ഫാക്ടറി, കാശിപൂർ ഇഷാംപൂർറൈഫിൾ ഫാക്ടറി, മെറ്റൽ ആന്റ് സ്റ്റീൽഫാക്ടറി (ഇഷാംപൂർ) എന്നിവിടങ്ങളിലും ഈയടുത്തയിടെ നടന്ന തിരഞ്ഞെടുപ്പിൽ മസ്‌ദൂർ യൂണിയൻ വിജയിച്ചു.
പ്രതിരോധമേഖലയിലേക്കാവശ്യമായ ആയുധ നിർമാണവ്യവയാത്തിനു നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമങ്ങൾക്കെതിരായി ആ മേഖലയിലെ തൊഴിലാളികളുടെ ഈ സമരത്തിന്റെ വിജയം കൂടിയാണിത്. ഡംഡം ഫാക്ടറിയ്ക്കുമേലുള്ള കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യത്തിനും പ്രാദേശികട്രേഡ് യൂണിയനുകൾക്കുമെതിരായ വിധിയാണിത്. വരുംനാളുകളിൽ എഐസിഡിഎഫിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന, കോർപറേറ്റുവൽക്കരണത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിൽ എല്ലാ തൊഴിലാളികളും അണിചേരാൻ ഈ സന്ദർഭത്തിൽ എഐ സിഇഎഫ് സംഘടനാ സെക്രട്ടറി തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
യൂണിയൻ തിരഞ്ഞെടുപ്പിൽ ഡംഡം ഡിഫൻസ് സീറ്റുകളിൽ അഞ്ചിലും ഡംഡം- കാശിപൂർ ഓർഡനൻസ് ഫാക്ടറി ലേബർ യൂണിയൻ വിജയിച്ചു. തൃണമൂൽ കോൺഗ്രസിന് വെറും രണ്ടു സീറ്റുകളാണ് നേടാനായത്. ബിജെപിയുടെ ബിപിഎം എസിന് ഒറ്റ സീറ്റും ലഭിച്ചില്ല. അരിന്ദംസെൻ, കല്ലോൽ സെൻ ഗുപ്ത, ബിശ്വജിത് ഭട്ടാചാര്യ, ബിശ്വജിത് മണ്ഡൽ, സഞജ് ഘോഷ് എന്നിവരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇടത് സ്ഥാനാർഥികൾ.
അധികാരികളുടെ സ്വേച്ഛാധിപത്യ മനോഭാവവും അതുമൂലം സൃഷ്ടിക്കപ്പെടുന്ന സാമ്പത്തിക നഷ്ടവും തൊഴിലാളികളെ രോഷാകുലരാക്കിയിരിക്കുകയാണ്. കോർപ്പറേറ്റുവൽക്കരണത്തിനെതിരെയും ഫാക്ടറിബോർഡ് പിരിച്ചുവിട്ടതിനെതിരെയും തൊഴിലാളികൾ ഒറ്റക്കെട്ടായി പോരാട്ടം തുടരുകയാണ്. 2021 വരെ 41 ആയുധ നിർമ്മാണ ഫാക്ടറികളാണ് ഏഴ് കമ്പനികൾ ഏറ്റെുത്തത്. എല്ലാ ഫാക്ടറികളുടെയും ഭരണസമിതിയെ നിയന്ത്രിക്കുന്ന ഒരു ബോർഡിനെ നിയമിച്ചുകൊണ്ടാണ് മോദിസർക്കാർ നിർമ്മാണ ആയുധഫാക്ടറികളുടെ സ്വകാര്യവൽക്കരണത്തിന്റെ ആദ്യചുവടുവെയ്പ് നടത്തിയത്. മാത്രവുമല്ല, ഫാക്ടറികളിലേക്കുള്ള നിയമനവും മരവിപ്പിച്ചിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ തൊഴിലാളികൾ കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളുടെ തൊഴിലാളി വിരുദ്ധനയങ്ങളെ ചെറുത്തുതോൽപിക്കുകയെന്നത് അനിവാര്യമായിത്തീർന്നു. അതാണ്, തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്ന് യൂണിയൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ യൂണിയനുകളെ പരാജയപ്പെടുത്തിക്കൊണ്ട് താക്കീത് നൽകിയത്. ♦