Tuesday, May 20, 2025

ad

Homeആമുഖംആമുഖം

ആമുഖം

മെയ്ദിനം തൊഴിലാളിവർഗത്തിന്റെ അവകാശസമരങ്ങളുടെ ഓർമദിനമാണ്. തൊഴിൽ സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നതിന് 19-–ാം നൂറ്റാണ്ടിന്റെ അവസാനം അമേരിക്കയിൽ തൊഴിലാളികൾ നടത്തിയ പോരാട്ടത്തെയാണ് അത് അനുസ്മരിപ്പിക്കുന്നത്. കുറഞ്ഞ കൂലി നൽകി കൂടുതൽ സമയം തൊഴിലാളിയുടെ അധ്വാനം ഊറ്റിയെടുക്കുന്ന കൊടിയ ചൂഷണത്തിനെതിരായ പോരാട്ടമാണ് 1880കളിൽ ചിക്കാഗോയിൽ നടന്നത്. അന്നത് വെടിയുണ്ടകളും തൂക്കുമരവുംകൊണ്ട് അടിച്ചമർത്താൻ ചൂഷക വർഗത്തിനു കഴിഞ്ഞെങ്കിലും ഒന്നുരണ്ട് ദശകത്തിനുള്ളിൽ തങ്ങളുടെ ആവശ്യം നേടിയെടുക്കാൻ അധ്വാനിക്കുന്ന വർഗത്തിനു കഴിഞ്ഞു; മാത്രമല്ല, അക്കാലമായപ്പോൾ ലോകജനതയുടെ ആറിലൊന്ന് ഭാഗം ചെങ്കൊടിയുടെ തണലിൽ തൊഴിലാളിവർഗത്തിന്റെ ഭരണത്തിനുകീഴിൽ എത്തിക്കഴിഞ്ഞു. പിന്നെയും ഏഴ് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ആ ചുവന്ന സ്വപ്നം താൽക്കാലികമായെങ്കിലും പൊലിഞ്ഞു. അതോടെ സോവിയറ്റ് യൂണിയൻ എന്ന ആ ഭൂപ്രദേശത്തു മാത്രമല്ല, ലോകമാസകലമുള്ള അധ്വാനിക്കുന്നവരാകെ ചൂഷകവർഗത്തിൽനിന്നു കൊടിയ കടന്നാക്രമണം വീണ്ടും നേരിടാൻ തുടങ്ങി. ചോരചീന്തി നേടിയ എട്ടുമണിക്കൂർ ജോലിസമയം ഇന്ന് പത്തും പന്ത്രണ്ടും പതിനഞ്ചും അതിനപ്പുറവുമായി വീണ്ടും ഉയർന്നുവരികയാണ്. ഇന്ത്യയിലും കഴിഞ്ഞ മൂന്നിലേറെ പതിറ്റാണ്ടുകളായി പരിഷ്കരണത്തിന്റെ പേരിൽ ചൂഷണം തീവ്രമാക്കുകയാണ്; അധ്വാനിക്കുന്നവരെ ഞെക്കിപ്പിഴിയുകയാണ്. അതിനെതിരായ നിരന്തരപോരാട്ടത്തിലാണ് ഇന്ത്യയിലെ അധ്വാനിക്കുന്ന വർഗം. 2025 മെയ് 20ന് ഇന്ത്യയിലെ തൊഴിലാളികൾ വീണ്ടും ദേശവ്യാപകമായി പൊതുപണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മെയ്ദിനത്തോടനുബന്ധിച്ചുള്ള ചിന്ത വാരികയുടെ ഈ ലക്കത്തിലെ കവർസ്റ്റോറിയുടെ വിഷയം മെയ് 20ന്റെ പൊതുപണിമുടക്കാണ്. എളമരം കരീം, ആർ കരുമലയൻ, എ ആർ സിന്ധു, കെ ചന്ദ്രൻപിള്ള എന്നിവരാണ് ലേഖകർ.

നവലിബറൽ നയങ്ങൾ ഇന്ത്യാ ഗവൺമെന്റ് ഔദ്യോഗിക നയമായി സ്വീകരിച്ചതിനുശേഷം 1991 നവംബർ 29 മുതൽ തുടങ്ങിയ ചെറുത്തുനിൽപ്പ് പോരാട്ട പരമ്പരയിൽ 23–ാമത്തെ ദേശീയ പൊതുപണിമുടക്കാണ് 2025 നവംബർ 20ന് നടക്കുന്നത്. തൊഴിലാളിവർഗത്തിന്റെ ഈ സംയുക്ത മുന്നേറ്റം തുടക്കം മുതൽ തന്നെ കർഷകരും കർഷകത്തൊഴിലാളികളും തൊഴിലനേ-്വഷകരുമുൾപ്പെടെയുള്ള ജനതയുടെയാകെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയുടെ കാലം മുതൽ നടത്തിയ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങളാകെ ഇല്ലാതാക്കുന്നതിനുള്ള തീവ്രമായ നീക്കമാണ് മോദി സർക്കാർ പുതിയ ലേബർ കോഡുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. തൊഴിലുടമകൾക്ക് തൊഴിലാളികളെ തന്നിഷ്ടംപോലെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അവകാശമുൾപ്പെടെ നൽകുന്നതും തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്നതും തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾ നിഷേധിക്കുന്നതുമാണ് പുതിയ ലേബർ കോഡുകൾ. ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചാണ് അത് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നത്. മെയ് 20ന്റെ പൊതുപണിമുടക്കിന്റെ മുഖ്യമുദ്രാവാക്യങ്ങളിലൊന്നാണ് തൊഴിലാളിവിരുദ്ധമായ പുതിയ ലേബർ കോഡുകൾ പിൻവലിക്കുകയെന്നത്. സ്ഥിരം തൊഴിലിന്റെ സ്ഥാനത്ത് കരാർവൽക്കരണവും നിശ്ചിത കാല തൊഴിലും ഔട്ട്സോഴ്സിങ്ങുമെല്ലാം കൊണ്ടുവന്നും ചൂഷണം പരമാവധിയാക്കുന്നതിനാണ് ഭരണവർഗം പരിഷ്കരണമെന്ന പേരിൽ പരിശ്രമിക്കുന്നത്. അതിനെ ചെറുത്തു പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളും കരുത്താർജിക്കുന്നതാണ് ആശ്വാസകരമായ കാഴ്ച. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − eleven =

Most Popular