അതിതീവ്ര മഴയുണ്ടാകുമെന്നും അത് പ്രളയത്തിന് കാരണമായേക്കുമെന്നുമുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും മന്ത്രിമാരുടെ പിടിപ്പുകേടും നേതൃരാഹിത്യവും സർക്കാർ സംവിധാനത്തെ ചലിപ്പിക്കാതെ നിഷ്-ക്രിയമാക്കിയതിന്റെ ദുരന്തം അനുഭവിച്ചത് ജനങ്ങളാണ്.
ജൂലെെ 31ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘‘അടുത്ത രണ്ട് ദിവസങ്ങളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്’’ എന്ന മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും മണിക്കൂറുകളുണ്ടായിട്ടും മന്ത്രിമാരോ സർക്കാർ സംവിധാനങ്ങളോ അനങ്ങിയില്ല. മുൻ അനുഭവങ്ങളൊന്നുമില്ലാതിരുന്നിട്ടും 2018ലെ മഹാപ്രളയകാലത്ത് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ച മാതൃക മുന്നിലുണ്ടായിട്ടും 2019 മുതൽ പിന്തുടർന്നുവന്ന നടപടിക്രമങ്ങൾ പാലിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകാതെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു. സർക്കാരിന്റെ പിടിപ്പുകേടും അനാസ്ഥയും മൂലം ദുരിതാശ്വാസക്യാമ്പുകളാകട്ടെ വെള്ളവും വെളിച്ചവും ശുചിമുറികളും എന്തിന് ഭക്ഷണംപോലും കിട്ടാത്ത മഹാദുരിതങ്ങളുടെ കേന്ദ്രമായി മാറി.
പ്രളയം ദുരന്തം വിതച്ച് 4–ാം നാൾ മാത്രമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനംപോലും നടത്തിയത്. കേന്ദ്ര കാലാവസഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ലഭിച്ചില്ല എന്ന പച്ചക്കള്ളം പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. l
| എവിടെ ജോൺ? വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിനുപോയി കടലിൽ കാണാതായ ജോണിനെ തിരയാൻ മകൾ നടത്തിയ പോരാട്ടം യുഡിഎഫ് സർക്കാരിന്റെ മനുഷ്യത്വമില്ലായ്മ ഒന്നുകൂടി തുറന്നുകാട്ടി. കടലിന്റെ മക്കളെ കെെവിട്ട സർക്കാരിനുനേരെ ആ പെൺകുട്ടി നിരവധി ചോദ്യങ്ങളുയർത്തി. ‘‘ഫിഷറീസിന്റെ പേരിൽ കോടികൾ സർക്കാർ ബജറ്റിൽ വകയിരുത്തുമ്പോഴും ഒരാൾ അപകടത്തിൽപെട്ടാൽ ഇതൊന്നും വിനിയോഗിക്കുന്നില്ല; ഞങ്ങൾക്ക് മാനുഷിക പരിഗണന പോലുമില്ല.’’ – ജോണിന്റെ മകൾ പറയുന്നു. ജോണിനെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും തിരച്ചിൽ ഊർജിതമാക്കിയില്ല. കളക്ടറോ ബന്ധപ്പെട്ട മന്ത്രിമാരോ ഫോണെടുക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. നാവികസേനയുടെ സഹായം അഭ്യർഥിക്കാൻ തയ്യാറുമില്ല. മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായവരുടെ കാര്യത്തിലും ഇതേ അലംഭാവവും നിഷ്ക്രിയത്വവുമാണ് സർക്കാർ കാട്ടിയത്. |



