Sunday, June 2, 2024

ad

Homeകവര്‍സ്റ്റോറിവിഴിഞ്ഞം സ്വപ‍്ന സാക്ഷാത്കാരം

വിഴിഞ്ഞം സ്വപ‍്ന സാക്ഷാത്കാരം

പിണറായി വിജയൻ

തിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ ഒക്ടോബർ 15ന് എത്തിച്ചേർന്നു. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പുവരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.

രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് കേവലം 11 നോട്ടിക്കല്‍ മൈല്‍ അടുത്തും, പ്രകൃതിദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴവുമുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 400 മീറ്റര്‍ നീളമുള്ള 5 ബര്‍ത്തുകളും 3 കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 400 മീറ്റര്‍ ബര്‍ത്ത് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നൂറടി ഉയരമുള്ള പടുകൂറ്റന്‍ ക്രെയിനുമായി ലോഡ് കാരിയര്‍ ഷിപ്പ് വിഴിഞ്ഞത്ത് എത്തിയത്. ആദ്യ ഫേസ് പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ടി.ഇ.യു കണ്ടെയ്-നര്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ പോലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയത്. 2015 ആഗസ്ത് 17 ന് അന്നത്തെ സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് 2017 ജൂണില്‍ ബര്‍ത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. പ്രകൃതിദുരന്തങ്ങളും മഹാമാരിയും പദ്ധതി പ്രവര്‍ത്തനത്തെ ചെറിയ തോതിൽ ബാധിച്ചെങ്കിലും നിശ്ചയദാർഢ്യത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടു പോകാൻ നമുക്കു സാധിച്ചു.

2021 ല്‍ പുലിമുട്ടിന്റെ നീളം ലാന്റ് മോഡില്‍, കേവലം 650 മീറ്റര്‍ മാത്രമാണ് ഭാഗികമായി തയ്യാറാക്കുവാന്‍ സാധിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ പാറയുടെ ലഭ്യത പ്രതിസന്ധിയായി. പരിഹാരം കണ്ടെത്താന്‍ കൃത്യമായ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി. പദ്ധതി പ്രദേശത്തു തന്നെ മാസാന്ത്യ അവലോകനങ്ങള്‍ നടത്തി. ദൈനംദിന അവലോകനത്തിന് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യറാക്കി. തമിഴ്നാട് സര്‍ക്കാരുമായി, വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി പാറയുടെ ലഭ്യത ഉറപ്പാക്കി. സംസ്ഥാനത്തെ ക്വാറികളില്‍ നിന്ന് ലഭ്യമാവേണ്ട പാറയും ഉറപ്പാക്കി.

പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകങ്ങളും സമയകൃത്യത ഉറപ്പാക്കി ഉദ്ഘാടനം ചെയ്തു. 2022 ജൂണ്‍ 30 ന് ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക് സബ് സ്റ്റേഷനും, 2022 ഫെബ്രുവരി 22ന് പ്രധാന സബ് സ്റ്റേഷനും, 2023 ഏപ്രില്‍ 26 ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്സും സെക്യൂരിറ്റി കെട്ടിടവും, 2023 മെയ് 16 ന് വര്‍ക്-ഷോപ്പ് കെട്ടിടവും ഉദ്ഘാടനം ചെയ്തു. പുലിമുട്ടിന്റെ നിര്‍മ്മാണം അതിവേഗമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. 55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റര്‍ പുലിമുട്ട് നിര്‍മ്മാണം കഴിഞ്ഞു. ഇതില്‍ 2460 മീറ്റര്‍ ആക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതവുമാക്കി. പുലിമുട്ട് നിര്‍മ്മാണത്തിന്റെ 30% പൂര്‍ത്തിയാക്കിയാല്‍ നല്‍കേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്ക് നല്‍കി കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 817 കോടി രൂപ ലഭ്യമാക്കുവാനുള്ള തടസ്സങ്ങള്‍ക്ക്, തുറമുഖ വകുപ്പ് മന്ത്രി കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിഹാരമാവുകയാണ്.

വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 11 കിലോമീറ്റര്‍ റെയില്‍വെ ലൈനിന് കൊങ്കണ്‍ റെയില്‍വെ തയ്യാറാക്കിയ ഡി.പി.ആര്‍ ന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പോര്‍ട്ടിനെ എന്‍ എച്ച് 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കി. ഇതിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാവുന്ന ലോജിസ്റ്റിക് പാര്‍ക്ക്, പദ്ധതി പ്രദേശത്ത് ആരംഭിക്കുവാന്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ പദ്ധതി പ്രദേശത്തുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കും. 50 കോടി രൂപ ചെലവില്‍ അസാപ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഇത് തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഔട്ടര്‍ റിംഗ് റോഡ് ഈ പദ്ധതിയുടെ കണക്ടിവിറ്റി കൂടുതല്‍ കാര്യക്ഷമമാക്കും.

2023 ഒക്ടോബര്‍ 15 കേരളത്തിന്റെ വികസന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെട്ടു. നാടിന്റെ ഒരു സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായി എന്ന് നമുക്ക് അഭിമാനിക്കാം. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തില്‍ കേരളത്തിന് തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന ഈ പദ്ധതി പുരോഗതിയുടെ പുതിയ പാതകൾ നമുക്ക് മുന്നിൽ തുറക്കും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + eight =

Most Popular