കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം ഇപ്പോഴും മോചിതമായിട്ടില്ല. വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന ബൈസരണ്‍ താഴ്വരയില്‍ എല്ലാ സൈനിക, അര്‍ധസൈനിക സുരക്ഷാ വലയങ്ങളെയും മറികടന്നാണ് ഭീകരര്‍ എത്തിച്ചേര്‍ന്നത്. ഇത് നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്ന് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സമീപപ്രദേശങ്ങളില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം വിമര്‍ശനം ഉന്നയിക്കാന്‍ ഉചിതമായ സമയമല്ലിത്.
ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ ഉറ്റവരോടൊപ്പവും പരിക്കേറ്റവര്‍ക്കൊപ്പവും നാം നിലകൊള്ളേണ്ടതുണ്ട്. ഈ ഹീനമായ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. വൈവിധ്യങ്ങളുടെ വിളനിലമായ നമ്മുടെ രാജ്യത്ത് ഒരുതരത്തിലുള്ള വിദ്വേഷ തീവ്രവാദ ശക്തികള്‍ക്കും സ്ഥാനമില്ല എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട് നാം ഒറ്റക്കെട്ടായി അത്തരം ഛിദ്രശക്തികളെ നേരിടേണ്ടതുണ്ട്.
ഈയൊരു ഘട്ടത്തിലും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കശ്മീരിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകെ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. സംഘപരിവാര്‍ സംഘടനകളാണ് പ്രധാനമായും ഇതിനു പിന്നില്‍. തീവ്രവാദികള്‍ പാകിസ്താനില്‍ നിന്നുവന്നവരാണ് എന്നതിനാല്‍ രാജ്യത്തെ മുസ്ലിം സമുദായക്കാരെല്ലാം തീവ്രവാദികളാണെന്നൊക്കെ പറഞ്ഞുള്ള വിദ്വേഷപ്രചരണം തീര്‍ത്തും അപലപനീയമാണ്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ പ്രതിസന്ധി ഘട്ടത്തില്‍, തന്നെ സഹായിച്ച പ്രദേശവാസികളുടെ പേരെടുത്ത് പറഞ്ഞു നന്ദി രേഖപ്പെടുത്തിയത് സംഘപരിവാര്‍ അഴിച്ചുവിട്ട പ്രചരണങ്ങള്‍ക്കേറ്റ വലിയ പ്രഹരമായിരുന്നു. ഇതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. കൊല്ലപ്പെട്ട അച്ഛന്റെ പേര് പറഞ്ഞുപോലും അവരെ വേട്ടയാടി എന്നത് സംഘപരിവാറിന്റെ മനുഷ്യത്വരഹിതമായ രാഷ്ട്രീയത്തിന്റെ മുഖം വെളിപ്പെടുത്തുന്നു.
നോട്ടുനിരോധനം നടപ്പാക്കിയപ്പോഴും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴുമെല്ലാം അതിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടിയത് ഭീകരവാദം തുടച്ചുനീക്കുക എന്നതുകൂടിയായിരുന്നു. എന്നാല്‍, ഇത്തരം വാദങ്ങളെല്ലാം പൊള്ളയാണെന്നാണ് രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ കാണിക്കുന്നത്.
2019 ലാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. അതിനുശേഷം അഞ്ചു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അവിടം ഭരിക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് അവിടെ തിരഞ്ഞെടുപ്പ് നടന്നത്. പൊതുപ്രവര്‍ത്തകരെ തടവിലിട്ടും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചും പീഡിപ്പിച്ചത് നാം കണ്ടതാണ്. ദീര്‍ഘകാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുകയും മാധ്യമസ്വാതന്ത്ര്യം തടയുകയും ചെയ്തിരുന്നു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയെ തടവിലാക്കുന്ന സ്ഥിതിയുണ്ടായി. അദ്ദേഹത്തെ കാണാനായി സി പി ഐ എമ്മിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോയത് കോടതിവിധി സമ്പാദിച്ച ശേഷമാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞശേഷം ശ്രീനഗര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു യെച്ചൂരി.
2024 ലാണ് അവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വിഘടനവാദ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം സ്ഥാപിച്ചുകൊണ്ട് ബി ജെ പി അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാലും കശ്മീര്‍ ജനത മതനിരപേക്ഷ സഖ്യത്തിനാണ് വോട്ടു ചെയ്തത്. കശ്മീരിലെ കുല്‍ഗാമില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥിയായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താന്‍ വര്‍ഗീയവാദികളും വിഘടനവാദികളും സംഘപരിവാറുമെല്ലാം കൈകോര്‍ക്കുന്ന കാഴ്ചയും നാം കണ്ടു. അതായത്, ഇവരുടെയെല്ലാം പൊതുശത്രു ഇടതുപക്ഷമാണ് എന്നര്‍ത്ഥം.
2019 ലെ ലോക-്സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടായ പുല്‍വാമ ഭീകരാക്രമണം വായനക്കാർ ഓര്‍ക്കുന്നുണ്ടാവും. അന്ന് 40 സി ആര്‍ പി എഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആ സംഭവത്തിലുണ്ടായ സുരക്ഷാ പിഴവുകളെ സംബന്ധിച്ച് ബി ജെ പി നേതാവും അന്നത്തെ ജമ്മുകശ്മീര്‍ ഗവര്‍ണറുമായിരുന്ന സത്യപാല്‍ മാലിക് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. കേന്ദ്ര ഭരണത്തിനു കീഴില്‍ ജമ്മുകശ്മീരില്‍ ഭീകരവാദത്തെ അമര്‍ച്ച ചെയ്തുവെന്ന സംഘപരിവാര്‍ അവകാശവാദം പൊള്ളയാണെന്ന് കാണിക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണങ്ങള്‍.
ഭീകരതയ്ക്കു മതമില്ലെന്നും എല്ലാവിധ വര്‍ഗീയതയും ചെറുക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമുയര്‍ത്തി മതനിരപേക്ഷതയ്ക്കായി നിലകൊള്ളുകയാണ് ഈ ഘട്ടത്തില്‍ നാം ചെയ്യേണ്ടത്. നമ്മുടെ സാമൂഹ്യ ഐക്യത്തെ ഛിദ്രീകരിക്കുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും തകര്‍ക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇതേ ദിശയില്‍ തന്നെയാണ് സംഘപരിവാറും ചിന്തിക്കുന്നത് എന്നു നമുക്കു കാണാം. അവര്‍ക്കു വേണ്ടതും ബഹുസ്വരത ഇല്ലാത്ത, മതനിരപേക്ഷതയില്ലാത്ത ഇന്ത്യയാണ്. അതുകൊണ്ടുതന്നെ തീവ്രവാദി ആക്രമണങ്ങളെ ആയുധമാക്കി രാജ്യത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളും ചെറുക്കപ്പെടണം. l