Sunday, May 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതമിഴ്‌നാട്ടിൽ കർഷകരും തൊഴിലുറപ്പ്‌ തൊഴിലാളികളും പ്രക്ഷോഭത്തിൽ

തമിഴ്‌നാട്ടിൽ കർഷകരും തൊഴിലുറപ്പ്‌ തൊഴിലാളികളും പ്രക്ഷോഭത്തിൽ

കെ ആർ മായ

രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർ പ്രത്യേകിച്ചും ഗ്രാമീണർ ജീവനോപാധിയായി കൂടുതലായും ആശ്രയിക്കുന്നത്‌ തൊഴിലുറപ്പ്‌ പദ്ധതി (എംഎൻആർഇജിഎ)യെയാണ്‌. എന്നാൽ ലക്ഷക്കണക്കിന്‌ വരുന്ന ഈ തൊഴിലാളികൾക്ക്‌ ഇന്ന്‌ തെരുവിലിറങ്ങി സമരം ചെയ്യേണ്ട അവസ്ഥയാണ്‌. പദ്ധതിക്ക്‌ കീഴിൽ തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കണമെന്നും ദിവസക്കൂലി 600 ആയി ഉയർത്തണമെന്നുമുള്ള തൊഴിലാളികളുടെ ദീർഘനാളായുള്ള ആവശ്യത്തെ കേന്ദ്രത്തിലെ ബിജെപി സർക്കാർ നിരന്തരം അവഗണിക്കുകയാണ്‌. ഇതിനെല്ലാം പുറമേയാണ്‌ 2024 ജനുവരി 30 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള പേമെന്റ്‌ സംവിധാനം (എബിപിഎസ്‌) നിർബന്ധിതമാക്കാനുള്ള ഉത്തരവ്‌. ഇതുപ്രകാരം തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിലുള്ള ലക്ഷക്കണക്കിന്‌ തൊഴിലാളികൾ പദ്ധതിക്ക്‌ പുറത്താകും. ഇത്തരത്തിൽ തമിഴ്‌നാട്ടിൽ മാത്രം 25 ലക്ഷത്തോളം പേരാണ്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്നും പുറത്താക്കപ്പെട്ടത്‌. ഈ പദ്ധതിയിൽനിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികൾക്ക്‌ നാലുമാസത്തിലേറെയായി വേതനവുമില്ല. ഇത്തരമമൊരു സാഹചര്യത്തിലാണ്‌ തമിഴ്‌നാട്ടിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾ പ്രക്ഷോഭത്തിനിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്‌.

തൊഴിലുറപ്പ്‌ പദ്ധതിക്കായുള്ള ബജറ്റ്‌ വിഹിതം വർധി്പ്പിക്കുക, തൊഴിൽദിനങ്ങൾ 200 ആയി ഉയർത്തുക, ദിവസക്കൂലി 600 രൂപയായി വർധിപ്പിക്കുക, നഗരപ്രദേശങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌, തൊഴിലാളികൾക്കെതിരായ, മോദി സർക്കാരിന്റെ ബഹുവിധമായ കടന്നാക്രമങ്ങളിൽ പ്രതിഷേധിച്ചാണ്‌, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കർഷകരും തൊഴിലുറപ്പ്‌ തൊഴിലാളികളും ഒന്നിച്ചണിനിരന്നത്‌. എല്ലാ ജില്ലകളിൽനിന്നുമായി ആയിരക്കണക്കിന്‌ തൊഴിലാളികളാണ്‌ പ്രതിഷേധത്തിൽ അണിചേർന്നത്‌. ഐബിപിഎസ്‌ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പുകൾ കത്തിച്ചു. ആധാറും ബാങ്ക്‌ അക്കൗണ്ടും തൊഴിൽ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന ഐബിപിഎസ്‌ തീട്ടൂരം പരിമിതമായ ബാങ്കിങ്‌ സൗകര്യങ്ങൾ മാത്രമുള്ള ഗ്രാമങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ച്‌ തീർത്തും അപ്രാപ്യമാണ്‌. മാത്രവുമല്ല ഈ ലിങ്കിങ്‌ പ്രക്രിയകൾ പൂർത്തിയാക്കാൻ തൊഴിലാളികൾക്ക്‌ മതിയായ പിന്തുണയും സാവകാശവും നൽകുന്നതിലും ഗ്രാമവികസന മന്ത്രാലയം പൂർണമായും പരാജയപ്പെട്ടു. ഈ വിധത്തിൽ രാജ്യത്തെ പാവപ്പെട്ട കോടിക്കണക്കിന്‌ തൊഴിലാളികളുടെ ആശ്രയമായ തൊഴിലുറപ്പ്‌ പദ്ധതിയെ ക്രമേണ ഇല്ലാതാക്കുകയാണ്‌. ഇതിനെതിരെയാണ്‌ തൊഴിലാളികളും അവരെ പിന്തുണച്ചുകൊണ്ട്‌ കർഷകത്തൊഴിലാളികളും ഒന്നിച്ചണിനിരന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular