Sunday, May 19, 2024

ad

Homeഗവേഷണംപതുങ്ങിപ്പായുന്ന കുളക്കോഴികൾ

പതുങ്ങിപ്പായുന്ന കുളക്കോഴികൾ

ഡോ. അനാർക്കലി എം

ഡോ. അനാർക്കലി എം

ഞ്ഞുമൂടിയ അടഞ്ഞ പ്രഭാതങ്ങൾ, തോടും വരമ്പും നിറഞ്ഞൊഴുകുന്ന മൺസൂൺ കാലം, ഒക്കെയും പ്രിയപ്പെട്ടതാണ് കുളക്കോഴികൾക്ക്. ജൂണിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കവിഞ്ഞൊഴുകുന്ന പാടത്തൂടെ വട്ടമേറിയ താമരയിലകൾക്കും കെട്ടുപിണഞ്ഞ വള്ളികൾക്കും മുകളിൽ ഇളംമഞ്ഞ നിറമുള്ള മെലിഞ്ഞു നീണ്ട കാലുകളിലെ അറ്റം മുമ്പോട്ടു വളഞ്ഞ നഖങ്ങൾ കൊണ്ട് അള്ളിപ്പിടിച്ച് തലയുയർത്തി ജാഗരൂകയായി നിന്നൊഴുകി വരുന്ന അമ്മക്കോഴിയും കൂടെ അനുഗമിക്കുന്ന നല്ല കറുകറുത്ത പഞ്ഞിപ്പൂട കുഞ്ഞിക്കോഴിക്കുഞ്ഞുങ്ങളും തണ്ണീർത്തടങ്ങളിലെ ചേലുള്ള കാഴ്ച തന്നെയാണ്! ജല സാന്നിധ്യമുള്ള പ്രാന്തങ്ങളിലെ പൊന്തക്കാടും കരിയിലക്കൂട്ടവും മരപ്പൊത്തും മൺപൊത്തുമൊക്കെ ഇവയുടെ വാസസ്ഥലമാണ്. ഇവർക്കിടയിലെ മുതിർന്നവരും ശിശുക്കളും ബാലകരും ആകെ വ്യത്യസ്തരാണ്. ശിശുക്കളുടെ കാലും മുഖവും കണ്ണുമൊക്കെ നല്ല ഏറിയ കറുപ്പാണ്. ബാലകരുടെ തൂവലുകൾ കുറച്ചുകൂടെ ഏതാണ്ടൊരു കളിമൺ നിറമാണ്. മുതിർന്നവർക്കാകട്ടെ മുഖത്തിന്റെ രണ്ടറ്റം തുടങ്ങി അടിവയറുവരെ തൂവെള്ളയാണ്. മുതുകിൽ തിളങ്ങുന്ന ഇളം കറുപ്പ് തൂവലുകൾ. വാലിനു താഴെ ഈഷൽ നീലം കലർന്ന അരുണവർണ്ണം! അപരിചിതമായൊരു ഇലയനക്കം തട്ടിയാൽ മതി,ആ തീ ചുകപ്പും കാണിച്ച് വാലു പൊക്കിയുള്ള അവയുടെ ഓട്ടം കാണേണ്ടതു തന്നെ. മനുഷ്യർ തൊട്ടു നോക്കാൻ സാധ്യതയില്ലാത്ത കൈതക്കാടുകൾ, നടന്നെത്തിയാൽ പൂന്തിപ്പോകുന്ന വിധം ചെളിയും വെള്ളവും നിറഞ്ഞ കൃഷിയൊഴിഞ്ഞ വയലേലകളുടെ ഒത്ത നടുവ്, കുളത്തൊടിയിലെ പൊത്ത്, മരത്തിന്റെ മുകൾക്കൊമ്പ് , വിളഞ്ഞു നിൽക്കുന്ന പാടത്തെ ഞാറുകൾ വളച്ചുണ്ടാക്കിയ കൂട്, തോട്ടിനക്കരെ ഈർപ്പമുള്ള കുറ്റിച്ചെടികൾ അങ്ങനെ നീളും ഇവയുടെ വാസ വിഹാര മുട്ടയിടീൽ അടയിരിക്കൽ സ്ഥലങ്ങൾ. ഇത്തിരി പച്ചപ്പും വെള്ളവും കുളക്കോഴികൾക്ക് പ്രിയപ്പെട്ടതാണ്. അടുപ്പിക്കാൻ വല്ലാത്ത പ്രയാസമാണിവയെ, അത്രയ്ക്കും സ്വതന്ത്ര അസ്തിത്വവാദികളാന്നു തോന്നും, മാതിരികൾ കണ്ടാൽ. കണ്ണിൽ കണ്ടാൽ നിന്നനിൽപ്പിൽ മറയുന്നതെവിടെ എന്നു പറയാൻ പറ്റില്ല.

നട്ടുച്ച വെയിലിൽ മറഞ്ഞിരുന്നാൽ കാണാം, ഇവർ ഇണകളായി പച്ചപ്പിന്റെ മറവുപറ്റി ഏകാഗ്രമായ നോട്ടങ്ങളുമായി ഒതുക്കത്തോടെ പരമരഹസ്യമായി വേഗത്തിൽ ചാഞ്ഞൊരു നടത്തം നടന്നുവരുന്നത്. നമ്മൾ ആവേശത്തിൽ ഒന്നനങ്ങുന്നതും, പച്ചപ്പിലെങ്ങോ മറയും! എന്തൊരു പാച്ചിലാണ്! ആണിനെയും പെണ്ണിനെയും തിരിച്ചറിയാൻ നല്ല പ്രയാസം. പ്രത്യുൽപ്പാദന പ്രായമെത്തിയ പെൺകോഴികൾക്ക് ആൺകോഴികളെക്കാൾ അൽപ്പം തടിച്ചുരുണ്ട വയർ ഉണ്ടാകും. ആൺകോഴികൾ മെലിഞ്ഞിട്ടാണ്. നടത്തയ്ക്കും വേഗം കൂടും. ഇണകളായി നടക്കുമ്പോൾ അൽപ്പം പിന്നിലായി ലജ്ജയോടെ കുണുങ്ങിയാണ് പെൺകോഴികളുടെ നടത്ത! പ്രത്യുൽപ്പാദനകാലയളവിൽ പെൺകോഴികളുടെ നീണ്ട കൊക്കിനു ഒലീവു പച്ചനിറം കൈവരും, ആൺകോഴികളുടെ കൊക്കിനു മുകൾ ഭാഗത്ത് നല്ല തെളിഞ്ഞ ചുകപ്പും! ഇവരുടെ കുടുംബപ്പേര് ‘റാലിഡേ’ എന്നാണ്. ‘റാലിഡേ’ കുടുംബാംഗങ്ങളുടെ മാതൃരാജ്യം തെക്കു കിഴക്കൻ ഏഷ്യൻ ദേശങ്ങളാണ്. ഈ കുടുംബാംഗമായ കുളക്കോഴികളുടെ ആംഗലേയ നാമം ‘White-breasted water hen’ എന്നാണ്. ശാസ്ത്രനാമം ‘Amaurornis phoenicurus’ എന്നും! ഇതടക്കം ഇതിന്റെ മൂന്നു ജാതി വകഭേദങ്ങളെ ഏഷ്യയിൽ കാണാം.

നദീതടങ്ങൾ, പുഴക്കര, തോടിന്റെ ഓരങ്ങൾ, കുളത്തിനു സമീപം, ചതുപ്പുനിലങ്ങൾ, കണ്ടൽക്കാടുകൾ ഇവിടെയൊക്കെ രാവിലെയും വൈകുന്നേരവും മൃദുവെയിൽ കാഞ്ഞ് നടക്കുന്ന കുളക്കോഴികളെ കാണാം. ചടുലഭാവമാണ് ഇവരുടെ മുഖമുദ്ര. അവരുടെ പുറത്തുള്ള പ്രവൃത്തികളിൽ ഏറെയും സമയമെടുക്കുന്നത് തീറ്റ തേടുന്നതിനും ഇരപിടിക്കുന്നതിനുമാണ്. ചതുപ്പുകളിൽ കാണുന്ന ചില ചെടികളുടെ തണ്ട്, ഇല, കായ, വിത്തുകൾ, നെല്ലിലും വിളകളിലും വന്നടുക്കുന്ന ചില കീടങ്ങൾ, മണ്ണിലും വെള്ളത്തിലും കാണുന്ന പുഴുക്കൾ, കവചിത ജന്തുവർഗ്ഗം ഇങ്ങനെ നീളും ഇവരുടെ ഭക്ഷണമെനു! ഭക്ഷണ ശൃംഖലയിലൂടെ അതിമനോഹരമായി ഇവ ആവാസ വ്യവസ്ഥയെ സ്വാധീനിക്കുന്നു. കീടങ്ങളെയും മറ്റും ഭക്ഷിക്കുക വഴി വിളകൾക്ക് സ്വാഭാവിക സംരക്ഷണമുറപ്പിക്കുന്നു. ചതുപ്പിലും മറ്റും അനാവശ്യമായി വളർന്നു കയറുന്ന സസ്യങ്ങളുടെ മണ്ടയും ഇലയും കൊത്തിപ്പറിച്ചുതിന്ന് ഒരു ചെറിയ പരിധിവരെ അവയെ ക്രമീകരിക്കുന്നു.

ഒറ്റയ്ക്കും ഇണകളായും കുഞ്ഞുങ്ങളോടൊത്തുമൊക്കെയാണ് ഇരതേടൽ. അതിരാവിലെ കിഴക്കേമാനത്ത് വെള്ള കീറുമ്പോഴേ ഇവ ഉണരും. മെല്ലെ പൊന്തക്കാട്ടിലെ കൂടുവിട്ട് അടുത്തുള്ള ജലാശയങ്ങൾക്കു സമീപമുള്ള പരിസരത്തെത്തും. പിന്നെ അങ്ങിങ്ങ് ഓടിയും നടന്നും പറന്നു കയറിയും കൊത്തിപ്പെറുക്കി നടക്കും. അതിരാവിലെ വയൽ വരമ്പത്തൂടെയോ തോട്ടുവക്കിലൂടെയോ ഒക്കെ നടന്നാൽ കുളക്കോഴികളുടെ ക്ലൂക് ക്ലൂക് ക്ലൂക് എന്നു തുടങ്ങുന്ന സംഘഗാനം കേൾക്കാം. പക്ഷി നിരീക്ഷകർ ഇവരുടെ സാന്നിധ്യം തിരിച്ചറിയാൻ ഈ സ്വരമേളനത്തെ ആശ്രയിക്കുന്നു. ഹ്രസ്വമായ ആ ക്ലൂക്, പതിയെ ദീർഘമായ ക്ലൂ….ക്, ക്ലൂ….. ക് , ക്ലൂ…..ക് ആയി മാറും! പിന്നീടത് വേഗത്തിലാവും. ഇവരുടെ താളബോധം അമ്പരപ്പിക്കുന്നതാണ്. സ്വരവ്യതിയാനങ്ങളും! മാനത്ത് മഴക്കാറ് നിറഞ്ഞ മൂടിയ പ്രഭാതങ്ങളിൽ ഇവരുടെ രാഗത്തിന് വിഷാദഛവി കൈവരും. ഇവർ ആ സമയം മൂളുന്നത് പ്രശസ്തമായ മേഘരാഗമാണോ ആവോ! ശബ്ദത്തിലൂടെയും പ്രകൃതിയോടെത്ര ഇണക്കമാണിക്കൂട്ടർക്ക്!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 4 =

Most Popular