1982 മുതൽ കാൽനൂറ്റാണ്ടോളം കാലം ചിന്ത വാരികയുടെ മുഖ്യ പത്രാധിപരായിരുന്നു സഖാവ് വി എസ്. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായും ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു.
ചിന്തയിൽ വി എസ് മുഖ്യപത്രാധിപരായിരിക്കെ അദ്ദേഹവുമായി അടുത്തിടപഴകാൻ ഈ ലേഖകന് കഴിഞ്ഞിരുന്നു. ദേശാഭിമാനി പത്രത്തിലും വി എസിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരമുണ്ടായിരുന്നു. കൃത്യാന്തരബഹുലമായ രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും പത്രത്തിന്റെ ആയാലും ചിന്ത വാരികയുടെ ആയാലും ദെെനംദിന കാര്യങ്ങളിൽ വി എസ് സ്ഥിരമായി ഇടപെട്ട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
സിപിഐ എമ്മിന്റെ രാഷ്ട്രീയ–സെെദ്ധാന്തിക പ്രസിദ്ധീകരണമെന്ന നിലയിൽ, പാർട്ടി സഖാക്കളുടെ വിദ്യാഭ്യാസത്തിന് ഉപയോഗപ്രദമായ വിധം ഉള്ളടക്കം തയ്യാറാക്കാൻ ചിന്ത വാരികയിൽ അദ്ദേഹം സ്ഥിരമായി ഇടപ്പെട്ടിരുന്നു. പത്രാധിപ സമിതി യോഗങ്ങളിൽ പങ്കെടുത്ത്- നേരിട്ടും അതിനു പറ്റാത്തപ്പോൾ ടെലഫോണിലൂടെയും ഈ ലേഖകൻ ഉൾപ്പെടെയുള്ള പത്രാധിപസമിതിക്ക് വേണ്ട നിർദേശങ്ങൾ അദ്ദേഹം നൽകിയിരുന്നു.
വാരികയെ പാർട്ടിക്കുള്ളിലെ ഇടതു – വലതു വ്യതിയാനങ്ങൾക്കെതിരായ പ്രചരണായുധമായിട്ടാണ് വി എസ് കണ്ടത്. അതിനായി അദ്ദേഹം നിരന്തരം ചിന്തയുടെ പേജുകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. മറ്റുള്ളവരെക്കൊണ്ട് എഴുതിക്കുന്നതിലും അതീവശ്രദ്ധാലുവായിരുന്നു അദ്ദേഹം. വി എസ് പത്രാധിപരായിരിക്കെയാണ് ഇ എം എസിന്റെ ചോദ്യോത്തര പംക്തിയും മാർക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ അവതരിപ്പിക്കുന്ന ഇ എം എസിന്റെ പരമ്പരകളും ചിന്ത വാരികയിലൂടെ പുറത്തുവന്നത്. സാർവദേശീയ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രം, മാർക്സിസ്റ്റ് ദർശനം എന്നിങ്ങനെ പ്രൊഫ. എം എസ് ദേവദാസിന്റെ പരമ്പരകളും ഈ കാലത്ത് ചിന്തയിൽ പ്രസിദ്ധീകരിച്ചവയാണ്.
ഇ എം എസിന്റെ മരണാനന്തരം കുറച്ചുകാലം പത്രാധിപരോടു ചോദിക്കുക എന്ന ഒരു പംക്തിയും ചിന്തയിൽ അദ്ദേഹം കെെകാര്യം ചെയ്തിരുന്നു. 2006 തുടക്കത്തിലാണ് സഖാവ് വി എസ് ചിന്തയുടെ ചീഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറിയത്. l



